കടല്‍ക്കൊല: ഒത്തുതീര്‍പ്പ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റ് മരിച്ച സംഭ‌വത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ നിയമ വിരുദ്ധമാണെന്ന് സുപ്രീം‌കോടതി. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്‌ ഒത്തുതീര്‍പ്പുകരാറിലെ വ്യവസ്ഥകള്‍. ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസ്‌ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് കേരളം ഇത്തരം ഒത്തുതീര്‍പ്പുവ്യവസ്ഥയ്ക്കെതിരേ നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ അറിയില്ലായിരുന്നെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം, കര്‍ശനമായ ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന്‌ ആവശ്യമായ ഏത്‌ സമയത്തും കപ്പലും ജീവനക്കാരെയും ഹാജരാക്കാമെന്നുള്ള ഉറപ്പും നിശ്ചിത തുകയുടെ ബാങ്ക്‌ ഗ്യാരണ്ടിയും വാങ്ങി കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചത്‌.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി വാങ്ങിയാണ്‌ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെയും അജീഷ്‌ പിങ്കിയുടെയും ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്‌. വെടിവെയ്പിനിരയായ ബോട്ടുടമ ഫ്രെഡ്ഡിക്ക്‌ 17 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിരുന്നു. നഷ്ടപരിഹാര തുകയുടെ ഡിഡിയും അധികൃതര്‍ ഇവര്‍ക്ക്‌ കൈമാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :