എസ് എം ഇ: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

കോട്ടയം| WEBDUNIA|
എസ് എം ഇ റാഗിങ് കേസിലെ പ്രതികളുടെ ശിക്ഷ കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും, മൂന്നാം പ്രതി ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോട്ടയത്തെ പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍നായര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

‌2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്‌.

ആറ്‌ വിദ്യാര്‍ത്ഥികളും സ്ഥാപന മേധാവികളുമടക്കം ഒമ്പത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നതായിരുന്നു സ്ഥാപനമേധാവികള്‍ക്കെതിരായ കേസ്‌.

ഇതില്‍, നാലു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. ആഷ്‌ലി വര്‍ഗീസ്‌, റോബിന്‍ പോള്‍, സിബിന്‍ ഫിലിപ്പ്‌, എസ്‌ എം ഇ പ്രിന്‍സിപ്പലായിരുന്ന കെ എം മറിയം, എസ്‌ എം ഇ മുന്‍ ഡയറക്‌ടര്‍ ഡോ കെ എം മുരളീധരന്‍ നായര്‍, കോട്ടയം മെഡിക്കല്‍ കോളജ്‌ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. സൈബുന്നിസ ബീവി എന്നിവരെയാണു വെറുതേ വിട്ടത്.

കേസുമായി നേരിട്ട്‌ ബന്ധമില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവരെ വെറുതെ വിട്ടത്‌. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് കേസില്‍ 27 സാക്ഷികളെ വിസ്‌തരിച്ചു. കോട്ടയം ഈസ്‌റ്റ് സി ഐ ആയിരുന്ന വി ജി വിനോദ്കുമാറിനായിരുന്നു കേസ് അന്വേഷണത്തിന്‍റെ ചുമതല. 2006 ജനുവരി 17ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീണ്ടു പോവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :