എന്‍എസ്എസ് കോണ്‍ഗ്രസുകാരായ നായന്‍‌മാരുടെ സംഘടന: പിണറായി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (09:19 IST)
PRO
PRO
എന്‍ എസ് എസിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ്‌ എന്‍ എസ് എസ് എന്ന് പിണറായി വ്യക്തമാക്കി. ജാതിമത ശക്തികളെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട്‌ മതനിരപേക്ഷതയെ തകര്‍ക്കുമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒരു ബഹുജന സംഘടനായി എന്‍എസ്‌എസ്‌ മാറി. യുഡിഎഫ്‌ ദുര്‍ബലമായതാണ്‌ എന്‍എസ്‌എസിന്റെ പ്രസ്താവനയ്ക്കു കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി എന്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതി-മത ശക്തികളെ പ്രീണിപ്പിക്കുന്നത് കോണ്‍ഗ്രസില്‍ പതിവാണ്. ചെന്നിത്തല കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് തങ്ങളാണെന്ന് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി, അവര്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.

നായര്‍ സമുദായത്തില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. കോണ്‍ഗ്രസുകാരൊഴികെയുള്ള ഒരു കൂട്ടരെയും തങ്ങള്‍ പ്രതിനിധാനംചെയ്യുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരസ്യമായി വ്യക്തമാക്കിയത് നല്ല കാര്യമാണ്. കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണ് എന്‍എസ്എസ് എന്ന് ഇപ്പോള്‍ വ്യക്തമായതായി പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :