എം എം മണിയെ സംസ്ഥാന സമിതിയില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 24 ജനുവരി 2013 (16:25 IST)
PRO
PRO
സി പി എം സംസ്ഥാന സമിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ തിരിച്ചെടുത്തു. ആറുമാസത്തെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മണിയെ തിരിച്ചെടുത്തത്. വെള്ളിയാഴ്ചയാണ് മണിയുടെ സസ്പെന്‍‌ഷന്‍ കാലാവധി അവസാനിക്കുന്നത്.

തിരുവനന്തപുരത്ത്‌ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് മണിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ജൂലൈ 25 നാണ്‌ മണിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌. സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മുറയ്ക്ക്‌ മണിയെ സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെടുക്കണമെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്‌തമായി വാദിച്ചിരുന്നു.

ഇടുക്കിയിലെ രാഷ്‌ട്രീയ എതിരാളികളെ വണ്‍, ടൂ, ത്രീ എന്നിങ്ങനെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന് മണി മണക്കാട്ട് നടത്തിയ പ്രസംഗമാണ് വിവാദമായതും പിന്നീട് കേസായതും‌. മണക്കാട്ടെ പ്രസംഗം സി പി എമ്മിന് അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മണിയെ നീക്കം ചെയ്യുകയായിരുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മണിയെ സംസ്ഥാന സമിതിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണി ഇപ്പോള്‍ ജാമ്യത്തിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :