ഈ സുമുഖനാണ് കോതമംഗലം ഒന്നാം പ്രതി

കോതമംഗലം| WEBDUNIA|
PRO
PRO
നെല്ലിക്കുഴിയില്‍ പത്താം ക്ലാസുകാരിയെ പിതാവിന്റെ അറിവോടെ പതിനഞ്ചോളം പേര്‍ പീഡനത്തിനിരയാക്കിയ കേസിലെ പ്രധാന പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ നെല്ലിക്കുഴി ചിറപ്പടി മൂശാരക്കുടി ബക്കര്‍ എന്ന എം എം അജാസിന്‌ വേണ്ടി പൊലീസ് ലുക്കൌട്ട് നോട്ടീസ് ഇറക്കി. ബക്കര്‍ ഒളിവിലാണ്. ബക്കറിനെ അറസ്റ്റു ചെയ്താലെ ഈ കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള അറിവു ലഭിക്കൂവെന്നാണ് സൂചന. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

വിരുതനാണ് ബക്കറെന്നാണ് നാട്ടുകാര്‍ പറയുന്നത്. മധുരമായി സം‌സാരിക്കുന്ന സുമുഖനായ ഈ ചെറുപ്പക്കാരന്റെ വാചകമടിയില്‍ നാട്ടുകാരിയും ബന്ധുവുമായ പെണ്‍‌കുട്ടി വീഴുകയായിരുന്നു. ആദ്യമായി പീഡിപ്പിച്ചത്‌ ബക്കറാണെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ്‌ ബക്കര്‍ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും മുഖ്യപ്രതിയാണെന്ന്‌ അറിഞ്ഞതോടെ പിന്‍മാറിയതായി പറയപ്പെടുന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് സൂചന കിട്ടിയതിനെ തുടര്‍ന്നാണ് ലുക്കൌട്ട് പുറപ്പെടുവിച്ചത്.

പെണ്‍‌കുട്ടിയെ താന്‍ പലപ്പോഴായി പീഡിപ്പിക്കാറുണ്ടെന്ന് ബക്കര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതോടെ പെണ്‍കുട്ടിയെ പലരും സമീപിക്കുകയായിരുന്നു. പിതാവ്‌ മുഹമ്മദാലിയുടെ ചെവിയിലും പീഡനകഥ എത്തിയപ്പോള്‍ പണമുണ്ടാക്കാനുള്ള എളുപ്പവഴി തെളിയുകയായിരുന്നു. ആസ്‌തമ രോഗിയായ മാതാവ്‌ സുഹറയുടെ ചികിത്‌സയ്ക്ക്‌ പണമില്ലാതായപ്പോഴാണ്‌ മകളെ പലര്‍ക്കായി കാഴ്ചവച്ചതെന്നാണ്‌ പിതാവിന്റെ മൊഴി. മകളെ ഓട്ടോയില്‍ ഇടപാടുകാര്‍ വാഹനവുമായി കാത്തു നില്‍ക്കുന്നിടത്ത്‌ എത്തിക്കു കയായിരുന്നു പതിവ്‌.

നെല്ലിക്കുഴി സ്വദേശികളായ മുണ്ടക്കല്‍ അമീര്‍ (26) അനിച്ചേരി പുളിക്കല്‍ നിയാസ് (19) പാലവിളകിഴാക്കതില്‍ അസീസ് (19) തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശികളായ ആക്രിക്കട ഉടമ തൊക്കക്കര റഷീദ് (22) ആക്രിക്കട ജീവനക്കാരന്‍ മരുതനാല്‍ പുത്തന്‍പുര മുനീര്‍(22) എന്നിവരാണ് പോലീസ് പിടിയിലായത്. കേസന്വേഷണ ഉദ്യോഗസ്ഥരെ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ വച്ചു മര്‍ദ്ദിച്ച കേസില്‍ സിഐടിയു യൂണിയന്‍ തൊഴിലാളികളായ ഓടക്കാലി കല്ലോലി ഉത്തമന്‍, സുരേഷ്, നെല്ലിക്കുഴി നാറാണക്കോട്ടില്‍ എന്നിവരെയും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഇതോടെ കേസില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൂന്ന് സഹഹാഠികള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അറിയുന്നു. സ്‌കൂള്‍ കെട്ടിടത്തിലെ ആളൊഴിഞ്ഞ മുറയില്‍ സഹപാഠികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വാര്‍ത്തയുണ്ട്. ഇവരെ കൂടാതെ നെല്ലിക്കുഴി, പായിപ്ര, ചെറുവട്ടൂര്‍, ഇരുമലപ്പടി, പിണ്ടിമന ഭാഗങ്ങളിലായി പലരും പോലീസിന്റെ പ്രതിപട്ടികയിലുണ്ട്. ഇന്നലെ രണ്ടു വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ഇന്‍ഡിക്കയും ഒരു ഓട്ടോറിക്ഷയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :