അഭിലാഷ് മുരളീധരനെ 12 വര്‍ഷമായി അറിയാം; മകനു ജോലി കിട്ടിയത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് തിരുവഞ്ചൂര്‍

കോട്ടയം| WEBDUNIA|
PRO
PRO
അഭിലാഷ് മുരളീധരനെ തനിക്ക് 12 വര്‍ഷമായി അറിയാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അറിയില്ലെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്തിലെ വ്യവസായി അഭിലാഷ് മുരളീധരന്റെ കമ്പനിയില്‍ തന്റെ മകന്‍ പ്രൊഫഷണല്‍ ഡയറക്ടറാണ്. മകന് ജോലി കിട്ടിയത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. തിരുവഞ്ചൂരിന്റെ മകനും അഭിലാഷും ബിസിനസ് പങ്കാളികളാണെന്നുള്ള പി സി ജോര്‍ജിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

താന്‍ മന്ത്രിയായതുകൊണ്ടല്ല മകന് അവിടെ ജോലി കിട്ടിയതെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂര്‍, ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പറഞ്ഞു. താന്‍ മന്ത്രിയാകുംമുമ്പ് തന്നെ മകന് ജോലി ലഭിച്ചിരുന്നു. അഭിലാഷിന്റെ കമ്പനിയില്‍ മാത്രമല്ല മറ്റ് പല കമ്പനികളിലും മകന്‍ കണ്‍സള്‍ട്ടന്റാണ്. അഭിലാഷിന്റെ സഹോദരന്റെ വിവാഹത്തിന് പോയിട്ടുണ്ടെന്നും താന്‍ മാത്രമല്ല മറ്റ് പല രാഷ്ട്രീയ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റെ മകന്‍ എന്ത് തെറ്റു ചെയ്‌തെന്നും പഠിച്ചു മിടുക്കനായതാണോ തെറ്റ് എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. തന്റെ മകന്‍ പാറമടയും കള്ളമണ്ണുമായി നടക്കുന്ന ആളല്ല. വിവാദവുമായി ബന്ധപ്പെടുത്തി മകന്റെ ഫോട്ടോ ചില മാധ്യമങ്ങള്‍ വികലമായി ചിത്രീകരിച്ചു. അഭിലാഷിന്റെ കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ പെട്ട കമ്പനിയൊന്നുമല്ലെന്നും തനിക്കും മകനുമെതിരെ ആരോപണം ഉന്നയിക്കുന്നത് അസൂയ കൊണ്ടാണന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

പി സി ജോര്‍ജ് പറയുന്നതിനെല്ലാം മറുപടി പറയാന്‍ തനിക്കാകില്ലെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ , 'നാലെണ്ണം അടിച്ചാണ് ജോര്‍ജ് എന്തൊക്കെയോ വിളിച്ചു പറയുന്നതെ'ന്നും ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :