ബാലൻസ് ചില്ലറയ്ക്ക് വേണ്ടി കണ്ടൿടറോട് കയർത്തും ബസ് തടഞ്ഞും അന്യസംസ്ഥാന തൊഴിലാളികൾ

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:52 IST)
ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റവും കൂടുതൽ തർക്കങ്ങൾ നടക്കുന്നത് ചില്ലറയെച്ചൊല്ലിയായിരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവം ബസ് ജീവനക്കാരെ മാത്രമല്ല നാട്ടുകാരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിറ്റി ഓർഡിനറി ബസ്സിൽ കയറിയ പതിനഞ്ചോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കണ്ടക്ടറെ വട്ടം കറക്കിയത് ചില്ലറയൊന്നുമല്ല.

ബസിൽ കയറിയ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടർക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേർക്ക് രണ്ട് രൂപ വെച്ച് കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്റ്റർ അഞ്ചും, നാലും, മൂന്നും പേർക്കൊക്കെയായി പതിനഞ്ച് പേർക്കും ഉള്ള ബാലൻസ് തുക ചില്ലറ പെറുക്കി കൊടുത്തു. ഒരുമിച്ച് വന്നവരായതിനാൽ അവരോട് തന്നെ വീതിച്ചെടുക്കാനും പറഞ്ഞു.

എന്നാൽ, ഭായിമാർക്ക് അത് പിടിച്ചില്ല. ഓരോരുത്തർക്കും രണ്ടു രൂപ ബാലൻസ് വേണമെന്ന് ശഠിക്കുകയും, കണ്ടക്ടറോട് കയർക്കുകയും ചെയ്തു. നടുറോഡിൽ ബസ് തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഇതിനിടെ ആരോ ഈ ദൃശ്യങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. തന്റെ കൈയ്യിലുള്ള ചില്ലറ മുഴുവൻ പെറുക്കി കൊടുക്കേണ്ടി വന്നു കണ്ടക്ടർക്കെന്നാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :