പണം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുന്ന സംഘടനയല്ല എസ്എൻഡിപി, ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യുകയാണ് - വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍, സുഭാഷ് വാസു, സെന്‍‌കുമാര്‍, അമിത് ഷാ, Vellappally Natesan, Thushar, Subhash Vasu, Sen Kumar, Amit Shah
ആലപ്പുഴ| ശ്രീഭ സാജന്‍| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (15:51 IST)
പണം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുന്ന സംഘടനയല്ല എസ്എൻഡിപി യോഗമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേർക്കുനേർ നിന്നു പറയാൻ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗത്തെ തകർക്കാൻ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നാട്ടിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചങ്ങനാശേരിയിൽ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് എൽഡിഎഫ് സർക്കാർ
മുന്നാക്കക്കാർക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകി. അവര്‍ക്ക് സമരം നടത്തുക പോലും ചെയ്യേണ്ടിവന്നില്ല. അവകാശങ്ങളും അധികാരങ്ങളും സവർണർ കൊണ്ടുപോകുകയാണ്. പകലിനെ പറഞ്ഞുപറഞ്ഞ് ഇരുട്ടാക്കിയാണ് അവര്‍ ഇത് ചെയ്യുന്നത്. ചങ്ങനാശേരിയുടെ ചാരന്മാര്‍ എല്‍ ഡി എഫിന്‍റെ എം എല്‍ എമാര്‍ക്കിടയിലുണ്ട് - വെള്ളാപ്പള്ളി തുറന്നടിച്ചു.

എസ്എൻഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഉടന്‍ എസ് എന്‍ ഡി പി യോഗത്തെ റിസീവർ ഭരണത്തിനു കീഴിലാക്കുമെന്ന് ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു. നേർക്കുനേർ നിന്നു പറയാൻ ധൈര്യവും തന്റേടവും ഇവർക്കില്ല. വാട്സാപ്പും ഫെയ്സ്ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. തന്നെയും തുഷാറിനെയും ഒതുക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്. അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ നീക്കമെന്നു പ്രചരിപ്പിക്കുന്നവര്‍ അമിത് ഷായുടെ രോമം പോലും അടുത്തു നിന്നു കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :