സ്വാശ്രയ മെഡിക്കല്‍; 14 കോളേജുകളും കരാറിലൊപ്പിട്ടു - മന്ത്രി

തിരുവനന്തപുരം| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:14 IST)
മുന്‍വര്‍ഷം സര്‍ക്കാറുമായി ധാരണയിലായിരുന്ന 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍, ന്യൂനപക്ഷപദവി ലഭിച്ച ഒരെണ്ണം ഒഴികെ, മറ്റുള്ളവയെല്ലാം ഈ വര്‍ഷവും കരാറിലൊപ്പിട്ടതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍, ശക്തവും അവസരോചിതവുമായ നിലപാടുകള്‍ സ്വീകരിച്ചതിനാലാണ് ഇക്കാര്യം സാധ്യമായതെന്നും മന്ത്രി പറഞ്ഞു.


ന്യൂനപക്ഷപദവി ലഭിച്ചതിനാല്‍, സുപ്രീം കോടതി ഉത്തരവനുസരിച്ച് സ്വന്തം നിലയ്ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നുകാണിച്ചാണ് കൊല്ലം അസീസിയ കരാറിലേര്‍പ്പെടാതെ വിട്ടുനില്‍ക്കുന്നത്. ഈ കോളേജ് ഉള്‍പ്പെടെ, ന്യൂനപക്ഷപദവിയുടെ പേരില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ, പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കാന്‍, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയായ, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കമ്മിറ്റി നടപടികളാരംഭിച്ചിട്ടുമുണ്ട്- മന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട 14 കോളേജുകളില്‍ ആറെണ്ണത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് ഇത്തവണ പ്രവേശനനടപടികള്‍ താമസിപ്പിച്ചത്. മൂന്നുദിവസം മുമ്പാണ്, ഈ കോളേജുകള്‍ പ്രവേശനം നടത്തുന്നതിനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചത്. റാങ്ക് ലിസ്റ്റിലുള്ള പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുവേണ്ടി, ഇവയ്ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ആലപ്പുഴ, തൃശൂര്‍ ഗവ. ഡന്റല്‍ കോളേജുകളില്‍ ബി.ഡി.എസ്. പ്രവേശനത്തിന് 50 സീറ്റുകള്‍ വീതം നേടിയെടുക്കാന്‍ കോടതി മുഖേനയുള്ള സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :