വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു; അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി

മലപ്പുറം കോട്ടക്കലിലെ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്.

Last Modified വെള്ളി, 21 ജൂണ്‍ 2019 (08:47 IST)
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് പ്രീ പ്രൈമറി അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടക്കലിലെ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്. പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ സ്കൂൾ അധികൃതരും അധ്യാപക-രക്ഷകർത്തൃ സമിതിയും അനുവദിച്ചില്ലെന്ന് കാണിച്ച് അധ്യാപിക പൊലീസിനെ സമീപിച്ചു. പിടിഎ യോഗത്തിൽ വച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

സംഭവത്തില്‍ 33 കാരിയായ യുവതിയുടെ മൊഴി കോട്ടക്കല്‍ പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹബന്ധം വേര്‍പെടുത്തിയിരുന്ന ഇവര്‍ രണ്ടാം വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ വൈകിയതോടെ രണ്ടാം വിവാഹവും വൈകി. നിയമപരമായി വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ അധ്യാപിക തന്റെ രണ്ടാം ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു. 2018 ജൂണില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് വിവാഹത്തിന് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്കായി അപേക്ഷിച്ചു. അവധിയ്ക്ക് അപേക്ഷിച്ച് രണ്ടാം ദിവസമായിരുന്നു പ്രസവം. 2019 ജനുവരിയില്‍ അവധി കഴിഞ്ഞ തിരികെ എത്തിയ അധ്യാപികയ്ക്ക് സ്‌കൂളില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായത്.

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്ക് അപേക്ഷിച്ചു എന്നാരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ തിരികെ എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ഡെല്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് നിര്‍ദേശം നല്‍കി. എന്നാല്‍ ഡിഡിഇ യുടെ നിര്‍ദേശം അംഗീകരിക്കാന്‍ പ്രധാന അധ്യാപകനും പിടിഎ അധികൃതരും തയാറായില്ല.

ഡിഡിഇയുടെ തീരുമാനം നടപ്പിക്കണം എന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരെ സമീപിച്ചെന്നും എന്നാല്‍ യോഗത്തില്‍ വെച്ച് തന്നെ ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും അധ്യാപിക പറയുന്നു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പിടിഎ മീറ്റിങ്ങില്‍ വെച്ച് സംസാരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവകാശമില്ല. തന്റെ പ്രസവകാലത്തെക്കുറിച്ച് പറഞ്ഞ് അവര്‍ എന്തിനാണ് ബുദ്ധിമുട്ടുന്നത് എന്നാണ് അധ്യാപികയുടെ ചോദ്യം. അധ്യാപികയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കോട്ടക്കൽ പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :