മതവിശ്വാസം അടിവസ്ത്രം പോലെ, സ്വയം ഇട്ടോണ്ട് നടന്നാല്‍ പോരെ അത് മറ്റുള്ളവരും കൂടെ വാങ്ങി ഇടണം എന്നൊക്കെ പറഞ്ഞാല്‍ അതെവിടുത്തെ മതേതരം: രശ്മി നായര്‍

മതവിശ്വാസം അടിവസ്ത്രം പോലെ... പായസ വിവാദത്തില്‍ മതവിശ്വാസികള്‍ക്ക് ചുട്ട മറുപടിയുമായി രശ്മി നായര്‍

AISWARYA| Last Updated: ശനി, 29 ജൂലൈ 2017 (16:23 IST)
അമ്പലത്തില്‍ നേദിച്ച പായസം സ്കൂളില്‍ കൊണ്ടുവന്നപ്പോള്‍ അത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ കഴിക്കാത്തതിനെ ചൊല്ലി ഒരു അച്ഛന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായി കഴിഞ്ഞു. ഇതിനോടകം നിരവധിപേര്‍ ഈ പോസ്റ്റ് വായിച്ചിട്ടുണ്ട്.

പായസം കഴിക്കാത്ത മതവിഭാഗത്തിലെ കുട്ടികൾ വർഗീയ വാദികളാണെന്നും
ആവശ്യക്കാര്‍ കഴിക്കട്ടെ അല്ലാത്തവരെ നിർബന്ധിക്കേണ്ട കാര്യമില്ല എന്ന് തുടങ്ങി നിരവധി കമന്റുകളും ഇതിനടിയില്‍ വരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തിൽ ശക്തമായ അഭിപ്രായം രേഖപ്പെടുത്തി രശ്മി നായരും രംഗത്ത് വന്നിട്ടുണ്ട്.

എന്റെ മോള്‍ കൊണ്ടുചെന്ന നിവേദ്യ പായസം മറ്റുകുട്ടികള്‍ കുടിച്ചില്ല - ആ കണക്കായിപോയി, സ്വന്തം മതവിശ്വാസം അടിവസ്ത്രം പോലെ സ്വയം ഇട്ടോണ്ട് നടന്നാല്‍ പോരെ അതിങ്ങനെ പൊക്കി മറ്റുള്ളവരെ കാണിക്കുന്നതും പോട്ടെ അത് മറ്റുള്ളവരും കൂടെ വാങ്ങി ഇടണം എന്നക്കെ പറഞ്ഞാല്‍ അതെവിടുത്തെ മതേതരം ആണ് ഹേ. - രശ്മിക്ക് ചോദിക്കാനുള്ളത് ഇതാണ്.

അയ്യോ എന്റെ നിവേദ്യ പായസം മറ്റുള്ള മതസ്ഥര്‍ തിന്നില്ലേ എന്ന നിലവിളിക്ക്‌ കിട്ടുന്ന മതേതര സ്വീകാര്യത ഞെട്ടിക്കുന്നു. ഒരു മുസ്ലീം കുട്ടി നേര്‍ച്ചയുടെ ഇറച്ചി ചോറുമായി വരുമ്പോളും ഈ മതേതരം ഒക്കെ കാണണം. അല്ലെങ്കിലും ഹിന്ദു മതത്തില്‍ ഉള്ള എല്ലാ മതവിശ്വാസിക്കും ഒരു തോന്നല്‍ ഉണ്ട് തങ്ങളുടെ ഭൂരിപക്ഷ വിശ്വാസം മറ്റുള്ളവര്‍ അങ്ങ് പിന്തുടര്‍ന്നോണം എന്ന്.

മറ്റൊരു തരത്തില്‍ വേണമെങ്കില്‍ ഈ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാം ഈ പായസത്തിലെ നിവേദ്യവും അപ്പത്തിലെ വെഞ്ചിരിപ്പും ഒക്കെ വെറും ഉഡായിപ്പാണ് ഇതൊക്കെ വെറും അപ്പവും പായസവും മാത്രമാണ് എന്ന്. അതിന് കഴിയാത്തിടത്തോളം കുട്ടികള്‍ അത് കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

ആ പായസവുമായി പോയ കുട്ടിയെ കൂടി പറഞ്ഞു മനസിലാക്കുക , മോളെ ഇതില്‍ നമ്മുടെ മതവിശ്വാസം കലര്‍ത്തിയിട്ടുണ്ട് അത് മറ്റുള്ളവരുടെ മേല്‍ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് അവകാശമില്ല. - ഇങ്ങനെയാണ് രശ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :