അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ജനുവരി 2026 (11:04 IST)
അതിജീവിതയായ യുവതിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച ഭീഷണിസന്ദേശങ്ങള്‍ പുറത്ത്. രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയുമായി രാഹുല്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്. യുവതിയേയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന തരത്തിലുള്ള വധഭീഷണികള്‍ വരെ ചാറ്റിലുണ്ട്.
പേടിപ്പിക്കാന്‍ നീയെന്നല്ല ഒരുത്തനും നോക്കണ്ട. ഞാന്‍ എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞ് നില്‍ക്കുകയാണ്. എനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ മറുപടി കൊടുക്കും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ താങ്ങില്ല. അതിജീവിതയ്ക്കയച്ച സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. നിലവില്‍ അറസ്റ്റിലേക്ക് നയിച്ച പരാതി നല്‍കും മുന്‍പായി
അതിജീവിത രാഹുലുമായി ചാറ്റ് ചെയ്തിട്ടുണ്ട്. പരാതി നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
നീ ചെയ്യാനുള്ളത് ചെയ്യ്, ബാക്കി ഞാന്‍ ചെയ്‌തോളാം. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നീ കേസുകൊടുക്ക്. ഈ കേസ് കോടതിയില്‍ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ, പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന സന്ദേശവും രാഹുല്‍ അതിജീവിതയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരായ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോള്‍ അതിന്റെ വരും വരായ്കകളെ പറ്റി കൃത്യമായി അറിയാന്‍ ശേഷിയുള്ള ആളാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.