ലോക്സഭ തിരഞ്ഞെടുപ്പ് 2024: കേരളത്തിലെ പോളിംഗ് 70.03 ശതമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (20:05 IST)
ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടെടുപ്പില്‍ കേരളത്തിലെ പോളിംഗ് 70.03 ശതമാനം ആയി. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണ്. തിരുവനന്തപുരം-66.39, ആറ്റിങ്ങല്‍-69.36, കൊല്ലം-67.79, പത്തനംതിട്ട-63.32, മാവേലിക്കര-65.83, ആലപ്പുഴ-74.14, കോട്ടയം-65.57, ഇടുക്കി-66.34, എറണാകുളം-67.82, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12,, പൊന്നാനി-67.22, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര-72.71, കണ്ണൂര്‍-75.32, കാസര്‍ഗോഡ്-73.84 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

അതേസമയം വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ആറുമരണം. മലപ്പുറത്തും പാലക്കാരും രണ്ടുപേര്‍വീതം മരിച്ചു. പാലക്കാട് ഒറ്റപ്പാലം വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68), വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) എന്നിവരാണ് മരിച്ചത്. വോട്ടുചെയ്യാനെത്തിയ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശബരി വീട്ടിലേക്ക് പോകവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്‌ബോഴാണ് സംഭവം.

മലപ്പുറത്ത് തിരൂരില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ആലിക്കാനകത്ത് സിദ്ധിഖ് (63) മരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രണ്ടാമത്തെ മരണം പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കൂടാതെ ആലപ്പുഴ കാക്കാഴം എസ്എന്‍ വി ടിടിഐ സ്‌ക്കൂളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം സ്വദേശി സോമരാജനും (82) മരിച്ചു. കുഴഞ്ഞുവീണാണ് മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :