സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ചരിത്ര വിജയം; പ്രവേശന പരീക്ഷയെഴുതിയത് 79,044

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (18:31 IST)
സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓണ്‍ലൈന്‍ ചരിത്രവിജയമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 'കീം' എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദിയും അനുമോദനവും അറിയിച്ചു.

79,044 (എഴുപത്തി ഒന്‍പതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്
ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ
ആറു ദിവസങ്ങളിലായി നടന്ന ആദ്യ 'കീം' ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയെഴുതിയത്. ഈ മാസം 5 മുതല്‍ 9 വരെ എന്‍ജിനിയറിങ് പരീക്ഷയും 10ന് ഫാര്‍മസി പരീക്ഷയുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തിയത്. ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം
ഒരുക്കിയിരുന്നു.

പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ ഒരുക്കിയത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ്. സോഫ്റ്റ്വെയറും അനുബന്ധ ഉപകരണങ്ങളും വിലയിരുത്താനായി മോക്ക് ടെസ്റ്റും ട്രയല്‍ പരീക്ഷയും നടത്തി പരീക്ഷ സുഗമമമായി നടക്കുമെന്ന് ആദ്യം ഉറപ്പാക്കി. വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയില്‍ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളില്‍
ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.

ഏറ്റവും സുഗമമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ കോളീജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ്, സോഫ്റ്റ്വെയര്‍ തയ്യാറാക്കിയ സി-ഡിറ്റ്, പരീക്ഷാ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍, പരീക്ഷാര്‍ത്ഥികള്‍ക്കായി പ്രതേക സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി, മന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം അധിക കോച്ച് അനുവദിച്ച റെയില്‍വേ, വിവരങ്ങള്‍ യഥാക്രമം നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :