പാലായില്‍ കൊട്ടിക്കയറി കൊട്ടിക്കലാശം; ജോസഫ് എത്തിയില്ല, മറുപടി നല്‍കാതെ ജോസ് കെ മാണി

  election campaign , congress , pala election , jose k mani , joseph , പിജെ ജോസഫ് , കോണ്‍ഗ്രസ് , പാലാ, തെരഞ്ഞെടുപ്പ്
പാലാ| മെര്‍ലിന്‍ സാമുവല്‍| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (19:33 IST)
കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ച് മുതിര്‍ന്ന പിജെ ജോസഫ്. പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശ വേദിയിൽ മുൻ നിര നേതാക്കള്‍ എത്തിയപ്പോള്‍ ജോസഫ് എത്തിയില്ല.

ജോസഫ് വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുകയും ചെയ്‌തു. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമോ എന്ന് പോലും ജോസഫ് അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജോസഫിന്‍റെ അസാന്നിധ്യം യു ഡി എഫിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അതേസമയം, ജോസഫ് കുടുംബ യോഗങ്ങളുടെ തിരക്കിലാണെന്ന് മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. പാലായിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും ജോസഫ് കുടുംബ യോഗങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ജോസ് കെ മാണിയും പറഞ്ഞു.

കൊട്ടിക്കലാശത്തിന് എത്തില്ലെന്ന് അറിയിച്ചിരുന്നോ എന്ന ചോദ്യത്തിനും കുടുംബയോഗങ്ങളുടെ തിരക്കാണെന്ന മറുപടി മാത്രമാണ് ജോസ് കെ മാണി നൽകിയത്

ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ജോസഫിന്റെ അസാന്നിധ്യമെന്നാണ് വിലയിരുത്തല്‍. യു ഡി എഫ് മുന്‍‌കൈ എടുത്ത് നടത്തിയ അനുനയ ചര്‍ച്ചകൾ ഫലം കണ്ടില്ലെന്ന് ഇതിലൂടെ വ്യക്തമായി.

പാലാ കുരിശുപള്ളി കവലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരെല്ലാവരും മണ്ഡലത്തില്‍ സജീവമാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :