3 വർഷം പെട്ടിയിൽ സൂക്ഷിച്ച കിരീടം ചൂടി കാപ്പൻ!

പാലായെ ‘കാപ്പാൻ’ മാണി; കാപ്പനണിഞ്ഞ കിരീടത്തിനു പിന്നിലും ഒരു കഥയുണ്ട്, 3 വർഷം പഴക്കമുള്ള കഥ !

എസ് ഹർഷ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (09:34 IST)
54 വർഷത്തെ ചരിത്രം ചരിത്രം തിരുത്തി ഒരു എൽ ഡി എഫ് എം‌എൽ‌എ അധികാരത്തിലെത്തുകയാണ് പാലയിൽ. പാലായിലെ ജനങ്ങൾ ഇത്തവണ വിധിയെഴുതിയത് മാണി സി കാപ്പനായിരുന്നു. വിജയകിരീടം ചൂടിയ കാപ്പനെയാണ് മലയാളികൾ ഇന്നലെ കണ്ടത്. കല്ലുകൾ വെച്ച് ഭംഗിയായി ഒരുക്കിയ ആ കിരീടത്തിനു പിന്നിലും ഒരു കഥയുണ്ട്.

3 വർഷത്തോളം സൂക്ഷിച്ചു വച്ച കിരീടമാണ് കാപ്പൻ തലയിൽ ചൂടിയത്. കഴിഞ്ഞ പാലാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ തലയിൽ വയ്ക്കാൻ വേണ്ടി തയാറാക്കിയതാണ്. ബാലെ സംഘങ്ങളോടു പറഞ്ഞ് ഉണ്ടാക്കിയതാണ് ഈ പ്രത്യേക കിരീടം. കിരീടം ചൂടാനുള്ള ഭാഗ്യം കാപ്പനുണ്ടായെന്നാണ് അണികളും പറയുന്നത്. നേരത്തേ, തന്നെ ജയിപ്പിച്ച പാലായിലെ ജനങ്ങൾക്ക് കാപ്പാൻ നന്ദി അറിയിച്ചിരുന്നു.

‘എന്റെ എല്ലാം എല്ലാം ആയ പാലാക്കാരെ, എനിക്ക് നിങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുന്നില്ല. അര നൂറ്റാണ്ടിന്റെ ഭരണ തുടർച്ച അവസാനിപ്പിക്കുക എന്ന ചരിത്ര ദൗത്യം എന്നിലൂടെ നിറവേറ്റിയ പാലാക്കാർക്ക് എന്റെ ഏറ്റവും ഹൃദ്യമായ നന്ദി അറിയിക്കുന്നു. ഈ വിജയത്തിന്റെ പിന്നിൽ രാപകൽ എന്നില്ലാതെ പ്രവർത്തിച്ച ഇടതുപക്ഷ പ്രവർത്തകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും പകർന്ന് എല്ലാ വിധ പിന്തുണയുമായി കൂടെ നിന്ന ഇടതു പക്ഷ നേതൃത്വത്തിനും എന്റെ ഈ വിജയം സമർപ്പിക്കുന്നു‘.

‘എനിക്കൊപ്പം മത്സരിച്ച മറ്റ് സ്ഥാനാർഥികളോടും ഞാൻ എന്റെ സന്തോഷം പങ്ക് വക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകുന്നത് രാഷ്ട്രീയ ചിന്തകൾക്കും അതീതമായി പാലായിലെ വലിയൊരു വിഭാഗം ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസമാണ്. ഈ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ ഞാൻ എന്നും പ്രതിജ്ഞാബദ്ധനാണ്. എന്റെ ഉത്തരവാദിത്വം പാലായിലെ ഓരോ ജനങ്ങളോടും ആണ്. രാഷ്ട്രീയ ചേരി തിരിവുകൾക്ക് അതീതമായി നിങ്ങളുടെ പ്രശ്നങ്ങളിലും, പ്രതിബന്ധങ്ങളിലും, സന്തോഷങ്ങളിലും , ആഘോഷങ്ങളിലും ഞാൻ ഒപ്പമുണ്ടാകും‘ - കാപ്പാൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :