സാധാരണക്കാരെ പിഴിഞ്ഞ് ശമ്പള പരിഷ്‌കരണം: സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (17:34 IST)
ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മറ്റ് സംസ്ഥാനങ്ങളിൽ ആറും എട്ടും വർഷങ്ങൾ കൂടുമ്പോൾ മാത്രം ശമ്പളം പരിഷ്‌കരിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

നിലം നികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം ഉന്നയിച്ചത്. ശമ്പള പരിഷ്‌കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടത്തി സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി പറഞ്ഞു. സംഘടിതമായ വോട്ടുബാങ്കിനെ ഭയന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വേണ്ടിവന്നാൽ ശമ്പള പരിഷ്‌കരണത്തിൽ ഇടപെടുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :