വിദ്യാർത്ഥിനി ക്ലാസ്‌മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം, ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അഭിറാം മനോഹർ| Last Updated: വ്യാഴം, 12 ഡിസം‌ബര്‍ 2019 (13:28 IST)
വയനാട് സുൽത്താൻ ബത്തേരിയിലെ സർവജന സ്കൂൾ വിദ്യാർഥിനി ഷെഹ‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജി നേരത്തെ സ്കൂളിൽ പരിശോധന നടത്തി വലിയ പിഴവുകൾ ഉണ്ടായതായി കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.

പാമ്പു കടിയേറ്റിട്ടും കുട്ടിക്ക് ചികിത്സ നൽകിയില്ല. പ്രഥമ ശുശ്രുഷ എങ്ങനെയാണ് നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് അധ്യാപകർക്ക് അറിവുണ്ടായിരുന്നില്ല. പിതാവ് വരുന്നത് വരെയും ഇതിനായി കാത്തിരുന്നു. ഷഹലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്കൂൾ പരിസരത്തും നിരവധി മാളങ്ങളുണ്ട്. പുല്ലും കുറ്റിച്ചെടികളും വളർന്ന സാഹചര്യത്തിലാണ് സ്കൂൾ പരിസരം. മുറ്റത്തെ കിണർപോലും മാലിന്യങ്ങൾ നിറഞ്ഞതാണ്. ശുചിമുറി പരിസരം വ്രുത്തിഹീനമാണ്. ഇത്രയെല്ലാമായിട്ടും സർക്കാർ സ്കൂളിന് പ്രവർത്തിക്കുവാൻ ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
ഇത്രയും കാര്യങ്ങളാണ് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നത്.

വിദ്യഭ്യാസ വകുപ്പ് സ്കൂളിലെത്തി ഏതെങ്കിലും പരിശോധന നടത്തിയതായി രേഖകൾ കാണുന്നില്ല. ജില്ലാ ജഡ്ജി നൽകിയ ഈ റിപ്പോർട്ട് അടിസ്ഥാനത്തിൽ സ്വമേഥയാകേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ്
ജയശങ്കരൻ നമ്പ്യാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :