സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

അഴിമതിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കോടതി പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2025 (17:27 IST)
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ സര്‍ക്കാരിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ കോടതിയലക്ഷ്യ നിലപാട് സ്വീകരിക്കുകയാണെന്ന് ജസ്റ്റിസ് എ ബദറുദീന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനെയും ക്രോസ് വിസ്താരം ചെയ്യാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നില്ല.

സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. കോടതിക്കെതിരായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നു. അഴിമതിക്കാരുമായി സര്‍ക്കാര്‍ സഹകരിക്കുന്നു.

എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍? അഴിമതി നടത്തില്ലെന്ന് പറഞ്ഞാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് വളരെ ദയനീയമായ സാഹചര്യമാണ്' കോടതി വിമര്‍ശിച്ചു. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :