മകളെ കാണാൻ വീട്ടിലെത്തി; അച്ഛനെ മകനും കൂട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് തല്ലി

കൊട്ടാരക്കര അമ്പലപ്പുറത്ത് മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടിലെത്തിയ മധ്യവയസ്‌കനെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.

Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (09:03 IST)
കൊട്ടാരക്കര അമ്പലപ്പുറത്ത് മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടിലെത്തിയ മധ്യവയസ്‌കനെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അരുണ്‍ ഭവനില്‍ ബാബു(47)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മകന്‍ അരുണിനും(20) കൂട്ടുകാരനും ഭാര്യാ പിതാവ് പുരുഷോത്തമനും(70) എതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദീര്‍ഘകാലമായി അകന്നു കഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി മകളെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ മകന്‍ അരുണും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൈയും കാലും കൂട്ടിക്കെട്ടി മര്‍ദ്ദിച്ചതായി ബാബു പോലീസിനോട് പറഞ്ഞു.

ക്രൂര മര്‍ദ്ദനമേറ്റ് അവശനിലയിലായ ബാബുവിനെ നാട്ടുകാരാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ബാബുവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. അതേസമയം വീട്ടില്‍ മദ്യപിച്ചെത്തിയ ബാബു ബഹളം വെച്ചുവെന്നും തുടര്‍ന്ന് മറിഞ്ഞ് പരിക്കേറ്റെന്നുമാണ് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :