ശരീരത്തിൽ 7 വർഷം വരെ ഡയോക്സിൻ നിലനിൽക്കും, വന്ധ്യത മുതൽ കാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാത്തിരിക്കുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (08:55 IST)
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകൾ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്ക് വൻതോതിൽ വന്നുചേർന്ന രാസസംയുക്തങ്ങളായ ഡയോക്സിനുകൾ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ. വന്ധ്യത പ്രശ്നങ്ങൾ, ക്രമം തെറ്റിയ ആർത്തവം എന്നിവയ്ക്ക് പുറമെ കുട്ടികളിലെ രോഗപ്രതിരോധ ശേഷി, സ്വാഭാവിക വളർച്ച എന്നിവയേയും ഡയോക്സിനുകൾ ബാധിക്കും. പതിവായി ഡയോക്സിനുകൾ കലർന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദസാധ്യതയും കൂടുതലാണ്.

ഡയോക്സിനുകളിൽ ശരീരത്തിലെ കൊഴുപ്പ് കോശങ്ങളിലെത്തിയാൽ ഇവ 7 മുതൽ 11 വർഷം വരെ മനുഷ്യശരീരത്തിൽ നിലനിൽക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിൽ നിലനിൽക്കാൻ ശേഷിയുള്ള കെമിക്കലുകളാണ് ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ പുറത്തുവന്നിട്ടുള്ളത്. വളർന്ന് വരുന്ന ആൺകുട്ടികളിൽ ഉദ്ധാരണക്കുറവ്, പുരുഷ ഹോർമോണുകളുടെ കുറവ്, ഭ്രൂണത്തെ വഹിക്കാൻ ഗർഭപാത്രത്തിന് ശക്തിയില്ലാതെ ഇരിക്കുക, ക്രമമല്ലാത്ത ആർത്തവ ചക്രം, മുലപ്പാലിൻ്റെ കുറവ്, ചെറുപ്രായത്തിൽ വരുന്ന സ്തന അണ്ഡാശയ കാൻസർ എന്നിവയ്ക്ക് ചിലർക്കെങ്കിലും ഡയോക്സിനുകൾ കാരണമാകും.


ഈ സാഹചര്യത്തിൽ കുട്ടികൾ അന്തരീക്ഷത്തിൽ അധികസംയം ചെലവഴിക്കാതെ മാറിനിൽക്കാൻ ശ്രദ്ധിക്കണം. ആസ്തമ ഇല്ലാത്ത കുട്ടികൾക്ക് പോലും ബ്രോങ്കൈറ്റിസ് സാധ്യത വർധിപ്പിക്കാൻ ഡയോക്സിനുകൾ കാരണമാകും. ഡബിൾ മാസ്ക് ഉപയോഗിക്കുക ഇൻഹേലറുകൾ ഉപയോഗിക്കുക.എന്നിവയെല്ലാം മാത്രമാണ് നിലവിൽ ചെയ്യാൻ സാധിക്കുന്നതായിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :