അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണം; അപേക്ഷയുമായി ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണം; അപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിൽ

കൊച്ചി| സജിത്ത്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (12:13 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ഈ മാസം ആറാം തീയതി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. അന്നേദിവസം രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ വീട്ടില്‍വച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ദിലീപിന്റെ ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും. അതിനിടെ ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടുകയും ചെയ്തു. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്. കീഴടങ്ങുന്നതിന്റെ തലേ ദിവസമാണ് സുനി അവിടെ എത്തിയതെന്നു ആ സമയം കാവ്യ അവിടെ ഇല്ലാത്തതിനാല്‍ അവരുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.

ലക്ഷ്യയിലെ ജീവനക്കാരന്‍ ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. തുടര്‍ന്ന് പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുക്കുകയും ചെയ്തു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :