1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime scene in Chalakkudi

ചുറ്റികകൊണ്ട് ഓട്ടോയിൽ കറങ്ങുന്ന സ്ത്രീ, തെളിവായത് ആ സ്റ്റിക്കർ; പോലീസിനെ ചുറ്റിച്ച കമിതാക്കൾ അറസ്റ്റിൽ

കൊലപാതകം
ചുറ്റിക കൊണ്ട് ഓട്ടോയിൽ കറങ്ങി നടന്ന് സ്ത്രീകളുടെ തലയ്ക്കടിച്ച് സ്വർണം കവരുകയും വയോധികയെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. വഴിയില്‍ ബസ് കാത്തു നിന്ന വയോധികയെ ഓട്ടോയിയില്‍ കയറ്റിക്കൊണ്ട് പോയി തലയ്ക്ക് അടിച്ച് സ്വർണം കവർന്ന സംഭവത്തിൽ ചാലക്കുടിയിലെ മേലൂരില്‍ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), ഇയാളുടെ കാമുകിയായ തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  
 
കഴിഞ്ഞ ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല(70)യെ ആണ് കമിതാക്കള്‍ കൊലപ്പെടുത്തിയത്. തിരൂരില്‍ സുശീല ബസ് കാത്ത് നിൽക്കവേ സ്ഥലത്ത് ഇറക്കാം എന്ന് പറഞ്ഞ് ജാഫറും സിന്ധുവും ഓട്ടോയിൽ കയറ്റുകയായിരുന്നു. 
 
പ്രധാന വഴിയില്‍ നിന്നും ഇട വഴികളിലേക്ക് ഓട്ടോ തിരിഞ്ഞപ്പോൾ സുശീല ‘എന്താ ഈ വഴി’? എന്ന് ചോദിച്ചെങ്കിലും ആ വഴി റോഡ് മോശമാണെന്ന് ജാഫർ പറഞ്ഞു. കുറാഞ്ചേരിയിലെത്തിയ ഓട്ടോ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിര്‍ത്തി. ഇതോടെ സുശീല ബഹളം വെച്ചു. വായ പൊത്തി പിടിച്ച് തലയ്ക്ക് സ്പാനർ കൊണ്ട് അടിച്ചു. സുശീലയുടെ ബോധം പോയപ്പോൾ ശരീരത്തിലുണ്ടായിരുന്ന സ്വർണമെല്ലാം കവർന്നു.
 
ഡാമിലേക്ക് സുശീലയെ തള്ളിയിടനാ‍യിരുന്നു പ്ലാനെങ്കിലും അതിൽ വെള്ളമില്ലാത്തതിനാൽ അടുത്ത റബ്ബർ തോട്ടത്തിൽ മൃതദേഹം ഉപേക്ഷിച്ചു. പ്രതികള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. ഓട്ടോയില്‍ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കര്‍ സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇത് പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രണ്ട് പേരേയും പൊലീസ് പിടികൂടിയത്.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
പൊന്നിൽ കൈ പൊള്ളി സാധാരണക്കാർ; ഇന്ന് ഉയർന്നത് 200 രൂപ, പവന് 31,480