ചന്ദ്രബോസ് വധം: ഒന്നാം സാക്ഷി കൂറുമാറി; ആക്രമണം കണ്ടിട്ടില്ലെന്നു മൊഴി

ചന്ദ്രബോസ് കൊലപാതകം , മുഹമദ് നിസാം , അനൂപ് , പൊലീസ്
തൃശൂര്‍| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (13:22 IST)
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമദ് നിസാം ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം ഒന്നാംസാക്ഷി മൊഴി മാറ്റി. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപാണ് കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്.

ചന്ദ്രബോസിനെ മുഹമദ് നിസാം ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അനൂപ് തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്നു മൊഴി നൽകിയത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുന്പ് മജിസ്ട്രേററ്റിന് അത്തരത്തിൽ മൊഴി നൽകിയതെന്നും അനൂപ് കോടതിയിൽ പറഞ്ഞു. സംഭവം നടന്ന ജനുവരി 29ന് നിസാമും ചന്ദ്രബോസും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി അറിയില്ലെന്നും അനൂപ് പറഞ്ഞു. കേസില്‍ വിസ്താരം തുടരുകയാണ്.

കാർ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നൽകിയ ആദ്യ മൊഴി. എന്നാൽ ആക്രമണം താൻ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇപ്പോൾ കോടതിയെ അറിയിച്ചത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ആദ്യ സാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായി.

വിവാദ വ്യവസായിയും നിരവധി കേസുകളിലെ പ്രതിയുമായ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റേതുൾപ്പെടെ 111 സാക്ഷി മൊഴികൾ കേസിൽ നിർണായകമാവും. വിചാരണാവേളയില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തടയാന്‍ നേരത്തെ മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കുന്ന തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെപി സുധീറിന് സുരക്ഷയേർപ്പെടുത്തി. നവംബർ പതിനേഴിനകം സാക്ഷി വിസ്താരം പൂർത്തായാക്കാനാണ് തീരുമാനം. നവംബര്‍ 30നകം കേസിലെ വിധി പറയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിസാമിനെ വിയ്യൂരിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 29നാണ് ശോഭാസിറ്റി സെക്യൂരിറ്റിയായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം കാറിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. കേസിൽ ഏപ്രിൽ ആദ്യവാരം പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയത് കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൂലമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :