ഇതെന്തൊരു സ്ഥാനാർത്ഥി? പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ? - തുഷാർ ചുരമിറങ്ങിയത് യാത്ര പോലും പറയാതെ !

തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

Last Modified വെള്ളി, 3 മെയ് 2019 (11:15 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്കെതിരെ
രൂക്ഷവിമർശനവുമായി ബിജെപി രംഗത്ത്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ ഏതു വിധ പ്രവർത്തനവും തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ കാഴ്ചവച്ചില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിഡിജെഎസിന്റെ പ്രവർത്തനത്തെക്കുറിച്ചും യോഗത്തിൽ വലിയ ആക്ഷേപമുയർന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർഥിയെന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. സ്വീകരണ പരിപാടികളിൽ തെരഞ്ഞെടുപ്പ് ജനറൽ കൺവീനർ പോകേണ്ട അവസ്ഥ വന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് യാത്രപോലും പറയാതെയാണ് സ്ഥാനാർഥി അവിടെനിന്ന് പോന്നതെന്നും വിമർശനമുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ നേതൃത്വം അതും വിവേചനം കാണിച്ചുവെന്ന് പരാതി. നാലുമണ്ഡലങ്ങളിൽ കോടികൾ ഒഴുക്കിയപ്പോൾ, ബാക്കിയുള്ളവയോട് പാർട്ടി കേന്ദ്രനേതൃത്വം തികഞ്ഞ അവഗണന കാട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവൻ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒതുങ്ങി. ബാക്കി മണ്ഡലങ്ങളിലുള്ള സ്ഥാനാർഥികളോട് പണം മണ്ഡലത്തിൽനിന്ന് കണ്ടെത്തണമെന്ന നിലപാടായിരുന്നുവെന്നാണ് പരാതി.

സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സഹ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരേയായിരുന്നു യോഗത്തിൽ പ്രതിഷേധമുയർന്നത്. നാലുമണ്ഡലങ്ങളിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണം ചിലർ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് പരാതി. ഏകപക്ഷീയമായ നിലപാടുകളെടുക്കുന്ന അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ കേന്ദ്രത്തെ സമീപിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :