55 ഹെക്ടറില്‍ വൃക്ഷവത്ക്കരണം നടപ്പാക്കി

തിരുവനന്തപുരം | M. RAJU|
സംസ്ഥാനത്തെ തീരപ്രദേശത്ത്‌ ഈ വര്‍ഷം 55 ഹെക്ടറില്‍ വൃക്ഷവത്ക്കരണം നടപ്പാക്കിയതായി വനം മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.

സംസ്ഥാന വനം വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള ഹരിതതീരം പദ്ധതി പ്രകരമാണ് ഇത് സാധ്യമാക്കിയത്. ഒമ്പത്‌ തീരദേശജില്ലകളിലായി 55 ഹെക്ടര്‍ തീരപ്രദേശത്താണ് വൃക്ഷത്തെകള്‍ നട്ടു പിടിപ്പിച്ചത്. ഹരിതതീരം പദ്ധതിയില്‍ ഇതോടെ സംസ്ഥാനത്തെ 160 ഹെക്ടര്‍ തീരപ്രദേശത്ത്‌ വൃക്ഷത്തൈകള്‍ നട്ടു.

ആദ്യഘട്ടമായി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 105 ഹെക്ടര്‍ തീരപ്രദേശത്ത്‌ വൃക്ഷവത്ക്കരണം നടപ്പാക്കിയിരുന്നു. മൊത്തം 65.35 ഹെക്ടര്‍ പ്രദേശത്താണ്‌ ഈ വര്‍ഷം വൃക്ഷവത്ക്കരണം ലക്‍ഷ്യമിടുന്നത്‌. ടൂറിസം, മത്സ്യബന്ധനം വകുപ്പുകളുടെ അനുമതി ലഭിച്ചാലുടന്‍ ശേഷിക്കുന്ന ഭാഗങ്ങളിലും വൃക്ഷവത്ക്കരണം നടപ്പാക്കും.

കടല്‍ക്ഷോഭ ദുരന്തങ്ങളെ ചെറുക്കാന്‍ ലക്‍ഷ്യമിട്ട്‌ സാമൂഹ്യവനവത്ക്കരണ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ്‌ നടപ്പാക്കുന്ന ഹരിതതീരം പദ്ധതിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൈകള്‍ നട്ടത്‌ കാസര്‍കോട്‌ ജില്ലയിലാണ്‌. മഞ്ചേശ്വരം, മംഗല്‍പാടി, പള്ളിക്കര, വലിയപറമ്പ്‌ തുടങ്ങിയ തീരപ്രദേശങ്ങളിലെ 11 വാര്‍ഡുകളിലായി 26.5 ഹെക്ടര്‍ സ്ഥലത്ത്‌ വൃക്ഷത്തൈകള്‍ നട്ടു.

ഇവിടെ മൂന്ന്‌ ഹെക്ടര്‍ പ്രദേശത്തുകൂടി തൈകള്‍ നടും. കണ്ണൂര്‍ ജില്ലയില്‍ അഞ്ച്‌ ഹെക്ടര്‍ പ്രദേശത്താണ്‌ വൃക്ഷവത്ക്കരണം ലക്‍ഷ്യമിട്ടിരുന്നതെങ്കിലും 6.35 ഹെക്ടര്‍ സ്ഥലത്ത്‌ തൈകള്‍ നട്ടിട്ടുണ്ട്‌. കോഴിക്കോട്‌ രണ്ട്‌, മലപ്പുറം അഞ്ച്‌, തൃശ്ശൂര്‍ നാല്‌, എറണാകുളം-1.65, ആലപ്പുഴ ഏഴ്‌, കൊല്ലം-1.25, തിരുവനന്തപുരം-0.4 ഹെക്ടര്‍ പ്രദേശങ്ങളിലാണ്‌ തൈകള്‍ നട്ടത്‌.

കോഴിക്കോട്‌ മൂന്നും, എറണാകുളത്ത്‌ 1.95ഉം ആലപ്പുഴയില്‍ രണ്ടും കൊല്ലത്ത്‌ രണ്ടും ഹെക്ടര്‍ പ്രദേശത്ത്‌ കൂടി ഉടന്‍ തൈകള്‍ നടും. തീരദേശവാസികള്‍ക്ക്‌ തൊഴിലും ക്ഷേമവും പ്രദാനം ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പ്‌ തീരസംരക്ഷണ വനവത്ക്കരണ സമിതികള്‍ (റ്റി.എസ്‌.വി.എസ്‌) മുഖേനയാണ്‌ നടത്തുന്നത്‌.

മുന്‍വര്‍ഷം രൂപീകരിച്ച 106 സമിതികള്‍ കൂടാതെ ഈ വര്‍ഷം 24 പുതിയ സമിതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. മത്സ്യബന്ധന വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന ഹരിതതീരം പദ്ധതി അടുത്ത വര്‍ഷം കൂടുതല്‍ തീരപ്രദേശങ്ങളിലേയ്ക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി ബിനോയ്‌ വിശ്വം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :