ഷിന്‍‌ജിയാങ് കലാപം: മരണസംഖ്യ 184 ആയി

ഉറുംകി| WEBDUNIA| Last Modified ശനി, 11 ജൂലൈ 2009 (11:04 IST)
ഷിന്‍‌ജിയാങ് വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 184 ആയി ഉയര്‍ന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹാന്‍ ചൈനീസ് വിഭാഗത്തില്‍പ്പെട്ട 137 പേരും യൂഗുര്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട 46 പേരും ഹ്യൂ വംശീയ വിഭാഗത്തില്‍പ്പെട്ട ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സ്ത്രീകളാണ്.

അതേസമയം, പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ച സര്‍ക്കാരിന്‍റെ നടപടിക്കെതിരെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പള്ളികളിലെ പ്രാര്‍ത്ഥന സര്‍ക്കാര്‍ നിരോധിച്ചത്. ആളുകള്‍ വീടുകളില്‍ത്തന്നെ പ്രാര്‍ത്ഥന നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

യൂഗുര്‍ മുസ്ലീം വിഭാഗവും ഹാന്‍ ചൈനീസ് വംശജരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ജൂണ്‍ അവസാനം ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് കലാപം നടന്നത്. ചൈനയില്‍ 30 വര്‍ഷത്തിനിടെ ഇത്രയും പേര്‍ കൊല്ലപ്പെടുന്ന ഒരു കലാപം ആദ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :