പ്രക്ഷോഭങ്ങള്‍ പടരുന്നു, ഭരണകൂടങ്ങള്‍ ആശങ്കയില്‍

മനാമ/ടെഹ്‌റാന്‍| WEBDUNIA| Last Modified വ്യാഴം, 17 ഫെബ്രുവരി 2011 (11:08 IST)
അറബ് രാജ്യങ്ങളില്‍ പൊട്ടിപുറപ്പെട്ട ജനകീയപ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിക്കുന്നു. ബഹ്‌റൈനില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടെ രണ്ടുപേരാണ് മരിച്ചത്. മനാമയിലെ പേള്‍ റൗണ്ടബൗട്ട് സ്തൂപത്തിനുതാഴെ പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്. ബഹ്‌റൈനില്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടയാളുടെ വിലാപയാത്രയില്‍ പങ്കെടുത്തവരും പൊലീസും തമ്മില്‍ ബുധനാഴ്ച വീണ്ടും സംഘര്‍ഷമുണ്ടായി. ഷിയാപ്രക്ഷോഭകാരികള്‍ പാര്‍ലമെന്‍റ് ബഹിഷ്‌കരണം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

യെമനില്‍ പോലീസിന്റെ വെടിയേറ്റ് രണ്ടു പേര്‍ മരിച്ചു. യെമന്‍ പ്രസിഡന്‍റ് അലി അബ്ദുള്ള സലേഹിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നവര്‍ വ്യാഴാഴ്ചയും ഏറ്റുമുട്ടി. തലസ്ഥാനമായ സനാ, ആദന്‍, തെയിസ് എന്നിവിടങ്ങളില്‍ ഇവര്‍ റാലി നടത്തി. സമരക്കാര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് രണ്ടു പേര്‍ മരിച്ചത്.

ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലും സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി. ഇന്‍റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി രാജ്യത്ത് വന്‍ പ്രക്ഷോഭപരിപാടികള്‍ക്ക് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഏകാധിപത്യ ഭരണകൂടങ്ങളെ അടിച്ചമര്‍ത്താന്‍ ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളെയാണ് മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത്. ഇറാനിലേയും ലിബിയയിലേയും പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യു എസ് പ്രസിഡന്‍റ് ബെഹ്‌റൈനിലെ കലാപങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :