പാക് സ്വദേശിയെന്ന് കസബ് സമ്മതിച്ചു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2009 (16:58 IST)
പാകിസ്ഥാനിലെ ഫരീദ്കോട്ട് സ്വദേശിയാണ് താനെന്ന് മുംബൈ തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ മുഹമ്മദ്‌ അജ്‌മല്‍ അമീര്‍ കസബ്‌ കോടതിയില്‍ സമ്മതിച്ചു. തനിക്ക് അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് കസബ് ആവശ്യപ്പെട്ടു. കസബിന്‍റെ വിചാരണ, അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ച ആര്‍തര്‍ ജയിലിനോട് ചേര്‍ന്ന പ്രത്യേക കോടതിയില്‍ ഇന്നാണ് ആരംഭിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കസബ് വിചാരണയ്ക്ക് പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹലിയാനി മുമ്പാകെ ഹാജരായത്. 11,000 പേജ്‌ അടങ്ങിയ കുറ്റപത്രത്തിന്‍റെ കോപ്പി വിചാരണയ്‌ക്കിടെ കസബിനു കൈമാറി. മുംബൈ ഭീകരാക്രമണക്കേസില്‍ 38 പേരെ പ്രതി ചേര്‍ത്തുകൊണ്ടാണ്‌ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് വിചാരണ നടന്നത്. നേരത്തെ പിടിയിലായ തീവ്രവാദി അജ്മല്‍ ആമിര്‍ കസബും, ആക്രമണത്തില്‍ പങ്കെടുത്തു എന്ന് സംശയിക്കുന്ന മറ്റു രണ്ടു പേരുമാണ്‌ ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്‌.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത ഫഹീം അന്‍സാരിയും ഷഹാബുദ്ദീനാണ് കസ്റ്റഡിയിലുള്ള മറ്റു രണ്ടു പേര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :