പാകിസ്ഥാനില്‍ യുഎസ് നടപടി ശക്തമാക്കുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
പാകിസ്ഥാനില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന മിസൈലാക്രമണം വ്യാപിപ്പിക്കാന്‍ ഒബാമ ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം ശക്തമാക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്.

തീവ്രവാദ നേതാവ് ബൈത്തുള്ള മെഹ്സൂദിന്‍റെ നിയന്ത്രണത്തിലുള്ള രണ്ട് തീവ്രവാദ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക കഴിഞ്ഞയാഴ്ച രണ്ട് തവണ മിസൈലാക്രമണം നടത്തിയിരുന്നു. ഈ മേഖലയില്‍ ഇതിന് മുന്‍പും നിരവധി തവണ അമേരിക്ക ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ മിസൈലാക്രമണം നടത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ സൈനിക നീക്കം നടത്തുന്നതോടൊപ്പം പാകിസ്ഥാനിലെ താലിബാന്‍, അല്‍-കൊയ്ദ കേന്ദ്രങ്ങളും ആക്രമിക്കാന്‍ കഴിഞ്ഞ ബുഷ് ഭരണകൂടം അമേരിക്കന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മെഹ്സൂദിന്‍റെ നേതൃത്വത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ പ്രത്യാക്രമണം നടന്നതോടെ അമേരിക്ക പ്രതിരോധത്തിലായിരുന്നു. ബുഷിന്‍റെ നയം തന്നെയാണ് ഇപ്പോള്‍ ഒബാമയും പിന്തുടരുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാനില്‍ അടുത്തിടെയുണ്ടായ സ്ഫോടനങ്ങളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിലേയും അഫ്ഗാനിലേയും അമേരിക്കയുടെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്‍റെ സന്ദര്‍ശനത്തിന് ശേഷമാണ് ഭീകരാക്രമണങ്ങള്‍ ശക്തമായതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :