ജയിംസ് വിറ്റ്‌മോര്‍ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്| WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (18:34 IST)
ഹോളിവുഡിലെ വിഖ്യാത നടന്‍ ജയിംസ് വിറ്റ്മോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മാലിബുവിലെ വസതിയിലാണ് അന്ത്യം സംഭവിച്ചതെന്ന് ജയിംസ് വിറ്റ്മോറിന്‍റെ മകന്‍ സ്റ്റീവ് വിറ്റ്മോര്‍ അറിയിച്ചു.

രണ്ടു തവണ ഓസ്കര്‍ നോമിനേഷന്‍ നേടിയ ജയിംസ് വിറ്റ്മോര്‍ സിനിമയിലും മിനിസ്ക്രീനിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ നടനാണ്. എമ്മി അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബും അദ്ദേഹം നേടിയിട്ടുണ്ട്.

1921 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്കില്‍ ജനിച്ച ജയിംസ് വിറ്റ്മോര്‍ നാടകങ്ങളിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. ദി അണ്ടര്‍ കവര്‍ മാന്‍ ആണ് ആദ്യ ചിത്രം. ദി നെക്സ്റ്റ് വോയ്സ് യു ഹിയര്‍, ഷാഡോ ഇന്‍ ദി സ്കൈ, എബൌ ആന്‍റ്‌ ബിയോണ്ട്, ദി കമാന്‍ഡ്, ബാറ്റില്‍ ക്രൈ, വാഗണ്‍ ട്രെയിന്‍, ദി സ്പ്ലിറ്റ്, ദി റെലിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അനവധി ടി വി പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചു.

ജയിംസ് വിറ്റ്മോറിന് മൂന്നു ഭാര്യമാരുണ്ട്. സ്റ്റീവ് വിറ്റ്മോര്‍, ജയിംസ് ജൂനിയര്‍, ഡാന്‍ എന്നിവര്‍ മക്കളാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :