അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (08:51 IST)
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി.ജിസിസി പ്രതിനിധി അവതരിപ്പിച്ച പ്രമേയം 13 വോട്ടുകളോടെയാണ് പാസാക്കിയത്. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാന്‍ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക ഉപകേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ആക്രമണം തുടരുകയാണ്. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കി.
ആഗോള ഇന്ധന വ്യാപാരത്തിന്റെ ഒരു പ്രധാന ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നത് ലോക സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രമേയത്തില്‍ പറയുന്നു. ആക്രമണകാരികള്‍ക്ക് പ്രതിഫലം നല്‍കുകയും ഇരകളെ ശിക്ഷിക്കുകയും ചെയ്യുന്ന പ്രമേയം എന്നാണ് ഇറാന്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്.