എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് അവസാനിപ്പിക്കും, പുതിയ നീക്കവുമായി ട്രംപ് ഭരണകൂടം
എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന രീതി അവസാനിപ്പിക്കാനായി നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം.ഇന്ത്യക്കാരായ വലിയ വിഭാഗത്തെയാകും അമേരിക്കയുടെ ഈ നിയമം ബാധിക്കുക. നിലവില്‍ നിരവധി ഇന്ത്യക്കാരായ പ്രൊഫഷണലുകള്‍ എച്ച്1ബി വിസയില്‍ അമേരിക്കയിലുണ്ട്. നിയമം പ്രാബല്യത്തിലാകുന്നതോടെ ഇവരുടെ പങ്കാളികള്‍ക്ക് യുഎസില്‍ തൊഴില്‍ ചെയ്യാനുള്ള അവസരം നഷ്ടമാകും.
2014 മുതല്‍ 2017 വരെയുള്ള കാലത്ത് അംഗീകാരം ലഭിച്ച എംപ്ലോയ്‌മെന്റ് (ഇഎഡി)ഓതറൈസേഷന്‍ ഡോക്യുമെന്റ് ഉടമകളില്‍ 93 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ തന്നെ 94 ശതമാനവും സ്ത്രീകളാണ്. നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ ആദ്യം ഫെഡറല്‍ രജിസ്റ്ററില്‍ നിര്‍ദിഷ്ട നിയമനിര്‍മാണത്തിനുള്ള അറിയിപ്പ് പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. തുടര്‍ന്നാകും അന്തിമ നിയമം പുറപ്പെടുവിക്കുക. അതുവരെയും ഇഎഡി ഉള്ളവര്‍ക്ക് നിയമപ്രകാരം ജോലിയില്‍ തുടരാനാകും.