സൂററ്റ് എന്ന മായാനഗരം

WEBDUNIA|
PRO
ഗുജറാത്ത് ഒരു സ്വപ്നഭൂമിയാണ്. ഏതുഭാഗത്തേക്ക് കണ്ണുതുറന്നാലും മനോഹാരിത മാത്രം ദൃശ്യമാകുന്ന സുന്ദരഭൂമി. ഭൂകമ്പമോ കലാപങ്ങളോ ഗുജറാത്തിനെ ചുവപ്പിച്ചിട്ടുണ്ടാകാം. എങ്കിലും ഇവിടത്തെ സ്ഥായിയായ നിറം പച്ചയാണ്. പ്രത്യേകിച്ചും സൂററ്റ് എന്ന മായാനഗരത്തിന്.

നഗരത്തിന്‍റെ അനുപേക്ഷണീയമായ തിരക്കുകള്‍ സൂററ്റിന്‍റെ സൌന്ദര്യത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. വ്യവസായവും വിനോദ സഞ്ചാരവും അനുപൂരകങ്ങളായി മാറുന്ന അസുലഭ അനുഭവമാണ് തെക്കന്‍ ഗുജറാത്തിലെ ഈ മനോഹര നഗരത്തെ വ്യത്യസ്തമാക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് 234 കിലോമീറ്ററും വഡോദരയില്‍ നിന്ന് 131 കിലോമീറ്ററും മുംബൈയില്‍ നിന്ന് 297 കിലോമീറ്ററും അകലെയുള്ള ഈ പട്ടണം വജ്രത്തിന്‍റെയും പട്ടിന്‍റെയും കലവറയാണ്. ഡയമണ്ട് സിറ്റിയെന്നും സില്‍ക്ക് സിറ്റിയെന്നും പേരെടുത്ത സൂററ്റിനെ ക്ഷേത്രങ്ങളും പള്ളികളും കോട്ടകളും സ്മാരകങ്ങളും പകര്‍ന്ന് നല്‍കുന്ന കാല്‍‌പനികതയാണ് സഞ്ചാരികളുടെ മുഖ്യ ലക്‍ഷ്യസ്ഥാനമാക്കുന്നത്.

പട്ടണത്തിലെ പ്രധാന അഗ്‌നിക്ഷേത്രമാണ് പാര്‍സി അഗിയാരി. പാര്‍സി അഗ്നി ക്ഷേത്രങ്ങളുടെ ഉള്ളിലേക്ക് സാധാരണ പാര്‍സി ഇതര മതസ്ഥരെ പ്രവേശിപ്പിക്കാറിലെങ്കിലും ഇതിന്‍റെ ബാഹ്യ സൌന്ദര്യം ആസ്വദിക്കാന്‍ തന്നെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മര്‍ജന്‍ ഷാമി റോസയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. സൂററ്റ് ഗവര്‍ണറായിരുന്ന ഖാജ സഫര്‍ സുലെമാനിമിന്‍റെ ശവകുടീരമാണിത്. അദ്ദേഹത്തിന്‍റെ മകനാണ് 1540ല്‍ ഈ മനോഹര സൌധം പണികഴിപ്പിച്ചത്. പേര്‍ഷ്യന്‍ ശില്‍‌പചാരുതയുടെ സൌന്ദര്യം മതിവരുവോളം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും സാധിക്കും.

പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഔറംഗസീബ് ആണ് ചിന്താമണി ജൈന ക്ഷേത്രം പണികഴിപ്പിച്ചത്. പുറമേയ്ക്ക് വളരെ ലളിതമായ രീതിയില്‍ പണികഴിപ്പിച്ച ഈ മന്ദിരത്തിന്‍റെ ഉള്‍വശം കൊത്തുപണികളാല്‍ അലങ്കൃതമാണ്. മരം കൊണ്ടുണ്ടാക്കിയ തൂണുകളിലെ ചിത്രപ്പണികള്‍ ആരുടെയും മനം കുളിര്‍ക്കും.

മക്കയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച അതിമനോഹരമായ വഴിയമ്പലമാണ് മുഗള്‍ സരായ്. 1857ല്‍ ഇത് ജയിലായി ഉപയോഗിച്ചിരുന്നു. കമാനാകൃതിയിലുള്ള നിരവധി വാതിലുകള്‍ ദൃശ്യ ഭംഗി നല്‍കുന്ന ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

1866ല്‍ പണികഴിപ്പിച്ച വീര്‍ നര്‍മാദ് സരസ്വതി മന്ദിരത്തിലാണ് കവി വീര്‍ നര്‍മാദ് ജീവിച്ചിരുന്നത്. ജയ് ജയ് ഗര്‍വി ഗുജറാത്ത് എന്ന വരികള്‍ ഇപ്പോഴും ഇവിടത്തെ ചുമരുകളില്‍ പ്രതിധ്വനിക്കുന്നതായി തോന്നും. സ്വാതന്ത്ര്യ സമര സേനാനികളും കലാകാരന്മാരും നിരന്തരം ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഇത്. ഏറെ പ്രശസ്തമായ നര്‍മാദ് ലൈബ്രറി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :