സൂത്രശാലികളായ സുഹൃത്തുക്കള്‍

WEBDUNIA|
ഏജീസ് ഓഫീസിലെ രണ്ട് സുഹൃത്തുക്കളും സെക്രട്ടറിയേറ്റിലെ രണ്ട് സുഹൃത്തുക്കളും കൂടി തീവണ്ടിയില്‍ ഒരു സമ്മേളനത്തിനു പുറപ്പെടാന്‍ കയറി.

കുശലം പറഞ്ഞിരിക്കുന്നതിനിടയില്‍ മനസിലായി സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കള്‍ ഒരു ടിക്കറ്റേ എടുത്തിരുന്നുള്ളു. ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു: ഒരു ടിക്കറ്റ് കൊണ്ട് നിങ്ങള്‍ എങ്ങനെ യാത്ര ചെയ്യും ? ടിക്കറ്റ് എക്സാമിനര്‍ പിടിക്കില്ലേ ?

ഞങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കണ്ടോളൂ എന്നായി സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കള്‍.
ഒരുകൂട്ടര്‍ പണവും കണക്കുകളും കണിശമായി നോക്കുന്നവര്‍. മറ്റവര്‍ എങ്ങനെ പണവും കണക്കുകളും തിരിമറി ചെയ്യാം എന്ന സൂത്ര വിദ്യ കണ്ടുപിടിക്കുന്നവരും.

തീവണ്ടി ഇളകി. കറുത്ത കോട്ടിട്ട് ടി.ടി.ഇ കമ്പാര്‍ട്ട്‌മെന്‍റിലേക്ക് കയറുന്നത് കണ്ടു. സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കള്‍ രണ്ട് പേരും തൊട്ടടുത്ത കക്കൂസില്‍ കയറി വാതിലടച്ചു. ടിക്കറ്റ് പരിശോധിച്ച് എക്സാമിനര്‍ കക്കൂസിനടുത്തും എത്തി. കക്കൂസില്‍ ഒളിക്കുന്ന സൂത്രക്കാരെ അറിയാവുന്നതു കൊണ്ട് അദ്ദേഹം വാതിലില്‍ മുട്ടി..

അതില്‍ നിന്ന് വാതില്‍ മെല്ലെ തുറന്ന് ടിക്കറ്റുമായി ഒരു കൈ മാത്രം പുറത്തുവന്നു. ടി.ടിക്ക് സന്തോഷമായി. ടിക്കറ്റ് പരിശോധിച്ച് പോവുകയും ചെയ്തു. സുഹൃത്തുക്കള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഏജീസ് ഓഫീസിലെ സുഹൃത്തുക്കളോടൊപ്പം വന്നിരുന്നു.

സമ്മതിച്ചിരിക്കുന്നളിയാ എന്ന് അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

ഈ സൂത്രവിദ്യ നമുക്കും ചെയ്താലെന്താണെന്ന് അവര്‍ ആലോചിച്ചു. യോഗം കഴിഞ്ഞ് തിരിച്ചുവരേണ്ട സമയമായി. എല്ലാവരും കൂടി ഒരുമിച്ചാണ് സ്റ്റേഷനിലേക്ക് പോയത്. ഇക്കുറി ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ഒരു ടിക്കറ്റേ എടുത്തുള്ളു. ടി.ടി യെ പറ്റിക്കേണ്ട വിദ്യ അവരും മനസിലാക്കിയല്ലോ...

പക്ഷെ, അപ്പോഴാണ് മറ്റൊരു കാര്യം അവര്‍ ശ്രദ്ധിച്ചത്. ഇക്കുറി മറ്റ് രണ്ട് സുഹൃത്തുക്കള്‍ ടിക്കറ്റ് എടുത്തതെയില്ല..തീവണ്ടിയില്‍ കയറി പതിവുപോലെ ടി.ടി.ഇ വരുന്നത് കണ്ടപ്പോള്‍ നാലു പേരും സീറ്റില്‍ നിന്ന് മാറി അടുത്തടുത്ത കക്കൂസുകളില്‍ കയറി ഒളിച്ചിരിപ്പായി.

അപ്പോഴും ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ചിന്തിക്കുകയായിരുന്നു, കൈയില്‍ ഒരു ടിക്കറ്റും ഇല്ലാതെ ഇവര്‍ എങ്ങനെ രക്ഷപ്പെടുന്നു. അല്‍പ്പ സമയം കഴിഞ്ഞു. ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ഒളിച്ചിരുന്ന കക്കൂസിന്‍റെ വാതില്‍ക്കല്‍ മുട്ടുകേട്ടു. ടിക്കറ്റ് പ്ലീസ്.....

അവര്‍ ഒരു കൈമാത്രം പുറത്തിട്ട് ടിക്കറ്റ് കൊടുത്തു.

അതു വാങ്ങിച്ചത് പക്ഷെ ടി.ടി.ഇ ആയിരുന്നില്ല... സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു!





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :