അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (08:45 IST)
പശ്ചിമേഷ്യയില്‍ യുദ്ധം മൂലം പ്രതിസന്ധി രൂപപ്പെട്ടതോടെ ഖത്തറില്‍ നടക്കേണ്ടിയിരുന്ന ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും തമ്മിലുള്ള പോരാട്ടം ഈ മാസം 27ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കാനിരുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം മത്സരത്തിന്റെ നടത്തിപ്പിനെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.
മത്സരം ഖത്തറില്‍ നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മബോളും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇതിഹാസ താരം ലയണല്‍ മെസ്സിയും സ്‌പെയിനിന്റെ യുവ താരം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയില്‍ ഒട്ടേറെ സാമ്പത്തിക പ്രാധാന്യവും ലോകത്തിന്റെ ശ്രദ്ധയും മത്സരത്തിനുണ്ട്. നിലവില്‍ 2022ല്‍ ഇറ്റലിയെ വീഴ്ത്തി അര്‍ജന്റീനയാണ് ഫൈനലിസിമ ജേതാക്കള്‍.