മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടം?
ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോളുകൾ നേടിയ ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെയാണ് ഇപ്പോൾ ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാമത്
ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഒന്നിച്ച് നേടുകയെന്ന ലയണൽ മെസിയുടെ സ്വപ്‌നം പൊലിഞ്ഞോ? ഏറെക്കുറെ വേണമെങ്കിൽ അങ്ങനെ പറയാം. പക്ഷേ ആള് മെസി ആയതുകൊണ്ട് അങ്ങനെ തീർച്ചപ്പെടുത്തി പറയാനും വയ്യ !
ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോളുകൾ നേടിയ ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെയാണ് ഇപ്പോൾ ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാമത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമുള്ള മെസിയെ പത്ത് ഗോളുകളും നാല് അസിസ്റ്റുമായി എംബാപ്പെ മറികടന്നിരിക്കുകയാണ്.
ഫൈനലിൽ രണ്ട് ഗോളുകൾ നേടിയാൽ മാത്രമേ ഇനി മെസിക്ക് എംബാപ്പെയ്ക്ക് ഒപ്പമെത്താനും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനും സാധിക്കൂ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് ലഭിക്കുക. മെസിക്ക് ഇതുവരെ ഗോൾഡൻ ബൂട്ട് നേടാൻ സാധിച്ചിട്ടുമില്ല. അതുകൊണ്ട് ഫൈനലിൽ മെസി രണ്ട് ഗോളുകൾ കൂടി അടിക്കണേ എന്നാകും ആരാധകരുടെ പ്രാർത്ഥന. അതേസമയം 2022 ലോകകപ്പിൽ കിലിയെൻ എംബാപ്പെ തന്നെയാണ് ഗോൾഡൻ ബൂട്ടിന് അർഹനായത്. അന്നും മെസി രണ്ടാമതായിരുന്നു.
മറ്റൊരു നേട്ടത്തിലും എംബാപ്പെ മെസിയെ മറികടന്നിട്ടുണ്ട്. ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണത്തിൽ എംബാപ്പെ 22 ഗോളുകളുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 21 ഗോളുകളുള്ള മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഇന്ന് നടക്കുന്ന ഫൈനലിൽ രണ്ട് ഗോളുകൾ അടിച്ചാൽ മെസിക്ക് ഈ റെക്കോർഡും എംബാപ്പെയിൽ നിന്ന് തിരിച്ചുപിടിക്കാം..!