പാഞ്ഞടുത്ത ആരാധകനെ കെട്ടിപ്പുണര്‍ന്ന് മെസി; മിശിഹയുടെ സ്‌നേഹത്തില്‍ മതിമറന്ന് ആരാധകന്‍ - സോള്‍‌ജ്യന്‍ പാര്‍ക്കിലെ നാടകീയ സംഭവങ്ങള്‍

മെസി മുപ്പത് മിനിറ്റിനുള്ളില്‍ നേടിയ ഹാട്രിക് അവിസ്‌മരണീയമായിരുന്നു

 അര്‍ജന്റീന , ലയണല്‍ മെസി , അഗ്യുറോ , കോപ്പ അമേരിക്ക ഫുട്ബോള്‍
ഷിക്കാഗോ| jibin| Last Modified ശനി, 11 ജൂണ്‍ 2016 (15:45 IST)
ഫുട്‌ബോളിന്റെ മിശിഹ ഒരിക്കല്‍ കൂടി കോപ്പയില്‍ നിറഞ്ഞാടിയപ്പോള്‍ അര്‍ജന്റീന ആരധകര്‍ മാത്രമല്ല ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നാകെയാണ് കോരിത്തരിച്ചു പോയത്. ഷിക്കാഗോയിലെ സോള്‍‌ജ്യന്‍ പാര്‍ക്കില്‍ പനാമയ്‌ക്കെതിരെ ലയണല്‍ മെസി മുപ്പത് മിനിറ്റിനുള്ളില്‍ നേടിയ ഹാട്രിക് അവിസ്‌മരണീയമായിരുന്നു.

അര്‍ജന്റീന ആരാധകര്‍ വിജയമുറപ്പിച്ച ഇഞ്ചുറി ടൈമിലാണ് മെസിയുടെ ആരാധകന്‍ സുരക്ഷ ജീവനക്കാരെ കമ്പളിപ്പിച്ച് മെസിക്ക് അടുത്തേക്ക് പാഞ്ഞടുത്തത്. താരത്തിനെ ലക്ഷ്യമാക്കി ഓടിയടുത്ത ആരാധകനെ സുരക്ഷാഭടന്‍‌മാര്‍ പിടികൂടി നിലത്തിട്ട് പൂട്ടിയെങ്കിലും മെസിയും അഗ്യുറോയും ഇവരുടെ അടുത്തേക്ക് ഓടിയെത്തുകയും യുവാവിനെ മര്‍ദ്ദിക്കരുതെന്ന് വ്യക്തമാക്കുകയുമായിരുന്നു. യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ച മെസി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും സംസാരിക്കുകയും ചെയ്‌തു.

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പനാമയെ പരാജയപ്പെടുത്തിയതോ അര്‍ജന്റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. മെസിയെ കരയ്‌ക്ക് ഇരുത്തി പനാമയ്‌ക്കെതിരെ ഇറങ്ങിയ അര്‍ജന്റീനയ്‌ക്ക് തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനായി. നിക്കോളാസ് ഒട്ടമെന്‍ഡി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് മുന്‍തൂക്കം ലഭിച്ചെങ്കിലും തുടര്‍ന്ന് അങ്ങോട്ട് പനാമ ശക്തമായ പ്രതിരോധം സ്രഷ്‌ടിക്കുകയായിരുന്നു.

ഗോള്‍ നേടിയതിന്റെ ആത്മവിശാസം മാത്രമായിരുന്നു അര്‍ജന്റീനയ്‌ക്ക് ഉണ്ടായിരുന്നത്. അതേസമയം ഗോള്‍ കണ്ടെത്താന്‍ പനാമ ആഞ്ഞു ശ്രമിക്കുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ പകരക്കാരനായി മെസി ഇറങ്ങിയതോടെ കളി കീഴ്‌മേല്‍ മറിയുകയായിരുന്നു. പനാമയുടെ ഗോള്‍ മുഖത്ത് പന്തുമായി പാഞ്ഞു നടന്ന മെസി എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു.

68മത് മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തിയ മെസി പത്ത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍ കണ്ടെത്തുകയും ചെയ്‌തു. 87മത് മിനുറ്റില്‍ ഗോള്‍ നേടി ഹാട്രിക് തികയ്‌ക്കുകയും ചെയ്‌തു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ സെര്‍ജിയോ അഗ്യൂറയ്‌ക്ക് മികച്ച ഒരു പാസ് നല്‍കി അദ്ദേഹത്തെ കൊണ്ട് ഗോള്‍ അടിപ്പിക്കാനും മെസിക്കായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :