എന്‍റെ മദ്യപാനത്തേക്കുറിച്ച് പറയുന്നു, ദാഹത്തേക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല!

WEBDUNIA|
PRO
“എന്‍റെ മദ്യപാനത്തേക്കുറിച്ച് ഏറെ പറയുന്നവര്‍ എന്‍റെ ദാഹത്തേക്കുറിച്ച് ചിന്തിക്കുന്നതേയില്ല” - പേരറിയാത്ത ഒരു മദ്യപന്‍റെ വാക്കുകള്‍. രഘുനന്ദന്‍ എന്ന മനുഷ്യന്‍റെ ജീവിതം മുഴുവനുണ്ട് ഈ വാക്കുകളില്‍. അയാള്‍ മദ്യപാനിയാണ്. ലഹരിജീവിതമാണ് അയാള്‍ നയിക്കുന്നത്. എന്നാല്‍ അയാളുടെ ദാഹത്തേക്കുറിച്ച് ചിന്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ രഘുനന്ദനായി മാറുന്നു. രഞ്ജിത് എന്ന മാന്ത്രികന്‍ നല്‍കിയ പുതിയ പരിവേഷം. മദ്യപനും പുകവലിക്കാരനുമായ രഘുനന്ദന്‍. അയാള്‍ ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടിയില്ല. ഇപ്പോള്‍ അയാള്‍ ഒരു ഇംഗ്ലീഷ് നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണ് എന്നുമാത്രമറിയാം. നോവലിന് ടൈറ്റില്‍ - സ്പിരിറ്റ്!

“ഞാന്‍ ഒരു കുന്നിന്‍‌ചെരുവില്‍ നില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് രൂപപ്പെടുത്തുന്നതെങ്കില്‍ ലാലില്‍ നിന്ന് എനിക്ക് തിരികെ ലഭിക്കുക കുന്നിന്‍‌മുകളില്‍ എത്തിനില്‍ക്കുന്ന കഥാപാത്രത്തെയാണ്. എന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് മോഹന്‍ലാല്‍” - രഞ്ജിത് പറയുന്നു. സ്പിരിറ്റിന്‍റെ ചിത്രീകരണം വെറും 31 ദിവസം കൊണ്ടാണ് രഞ്ജിത് പൂര്‍ത്തിയാക്കിയത്. ഇത് മദ്യത്തിനടിമയായ രഘുനന്ദന്‍റെ കഥയല്ല, ലഹരിയുടെ ഇറവിടം തേടിയുള്ള അയാളുടെ യാത്രയാണ്.

മോഹന്‍ലാല്‍ 2012ലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ‘സ്പിരിറ്റ്’ എന്ന പ്രൊജക്ടിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍ രഞ്ജിത് ലാലിനടുത്തെത്തി ഈ കഥ പറഞ്ഞതോടെ മറ്റെല്ലാ തിരക്കുകളും മാറ്റി സ്പിരിറ്റ് ഉടന്‍ തുടങ്ങാമെന്ന് സമ്മതിച്ചു. ഗ്രാന്‍റ്‌മാസ്റ്റര്‍ പൂര്‍ത്തിയാക്കിയയുടന്‍ ലാല്‍ സ്പിരിറ്റില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.

ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെ സ്പിരിറ്റ് നിര്‍മ്മിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ആശീര്‍വാദ് സിനിമാസ് ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

“എല്ലാ കാര്യത്തിലും ഒരു സ്പിരിറ്റ് കാണുന്നയാളാണ് ഞാന്‍. ഈ ചിത്രത്തിലും അതുണ്ടാവും” - മോഹന്‍ലാല്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :