ഗൗരിയുടെ വീട്ടുകാര്‍ക്ക് ഷാരൂഖിനെ ഇഷ്ടമല്ല, മതം വേറെ ആയതുകൊണ്ട് വിവാഹത്തിനു എതിര്‍പ്പ്; ഗൗരിയുടെ സഹോദരന്‍ ഷാരൂഖിന് നേരെ തോക്ക് ചൂണ്ടി

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:12 IST)

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഗൗരി ഖാനും കടുത്ത പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഗൗരിയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഷാരൂഖ് സിനിമയില്‍
നിന്നുള്ള ആളാണ്, വിശ്വസിക്കാന്‍ കൊള്ളുമോ എന്ന ആശങ്കയായിരുന്നു ഗൗരിയുടെ വീട്ടുകാര്‍ക്ക് ആദ്യമുണ്ടായിരുന്നത്. മതവും മറ്റൊരു പ്രതിബന്ധമായി.

ഗൗരിയെ വിവാഹം കഴിക്കുന്നതിന് ഷാരൂഖിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നിന്നത് ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ആയിരുന്നു. 1991 ല്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള വിവാഹം. അനുപമ ചോപ്ര ഷാരൂഖ് ഖാനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ ഷാരൂഖ് തന്നെ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

തങ്ങളുടെ പ്രണയവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഗൗരിയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ ഗൗരിയുടെ അച്ഛന്‍ രമേഷ് ചിബ്ബ എതിര്‍ത്തിരുന്നതായി ഷാരൂഖ് പറയുന്നു. ഷാരൂഖ് നടന്‍ ആണെന്നതായിരുന്നു എതിര്‍പ്പിന് പ്രധാന കാരണം. പിന്നാലെ ഈ ബന്ധം അവസാനിപ്പിക്കാനായി ഗൗരിയുടെ അമ്മ ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും ഷാരൂഖ് പറയുന്നുണ്ട്. ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖിന് നേരെ തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. ഗൗരിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തി. പൊതുവെ ദേഷ്യക്കാരനും ഗുണ്ടയുമാണെന്ന ഇമേജുണ്ടായിരുന്നു വിക്രാന്തിന്. എന്നാല്‍ ഈ ഭീഷണിയൊന്നും ഷാരൂഖിനെ ഭയപ്പെടുത്തിയില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

മതം മാറാന്‍ ഷാരൂഖ് ആവശ്യപ്പെട്ടിട്ടുണ്ടോ ?

ഭാര്യ ഗൗരി ഖാനോട് ഹിന്ദു മതത്തില്‍ നിന്ന് മാറി തന്റെ മതമായ ഇസ്ലാം മതത്തില്‍ ചേരണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? പലപ്പോഴായി കേള്‍ക്കുന്ന ഗോസിപ്പുകളുടെ ഭാഗമാണ് ഷാരൂഖിന്റെയും ഗൗരിയുടെയും മതവുമായി ബന്ധപ്പെട്ട കാര്യം. ഗൗരി ഖാന്‍ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള അംഗമായിരുന്നു. ഷാരൂഖ് ഖാന്‍ മുസ്ലിം കുടുംബവും.

ഇരുവരുടെയും വിവാഹ സമയത്ത് ഗൗരിയുടെ വീട്ടുകാര്‍ക്ക് ചെറിയ പേടിയുണ്ടായിരുന്നു. വിവാഹശേഷം ഷാരൂഖ് ഖാന്‍ ഗൗരിയോട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ ആവശ്യപ്പെടുമോ എന്നതായിരുന്നു അത്. ഭാര്യ വീട്ടുകാരുടെ പേടി മനസിലാക്കിയ ഷാരൂഖ് വിവാഹ റിസപ്ഷന്‍ സമയത്ത് ഒരു പണി പറ്റിച്ചു.

'ഗൗരി, വരൂ...നിന്റെ തട്ടം ധരിക്കൂ..നമുക്ക് നമാസ് വായിക്കാന്‍ സമയമായി,' എന്ന് ഷാരൂഖ് പറഞ്ഞു. ഇത് കേട്ടതും ഗൗരിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഞെട്ടി. ഗൗരി ഇനി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നും എപ്പോഴും ബുര്‍ഖ ധരിക്കണമെന്നും ഷാരൂഖ് പറഞ്ഞു. ഗൗരിയുടെ പേര് ആയേഷ എന്ന മുസ്ലിം നാമം ആക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. ഗൗരിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഷാരൂഖ് ഖാന്‍ നടത്തിയ ഒരു പ്രാങ്ക് ആയിരുന്നു ഇതെല്ലാം.

ഷാരൂഖ് ഖാനും താനും തമ്മിലുള്ള മതപരമായ ആശയ വ്യത്യാസങ്ങളെ കുറിച്ച് പഴയൊരു ടെലിവിഷന്‍ പരിപാടിയില്‍ ഗൗരി മനസുതുറന്നിട്ടുണ്ട്. 'ഞാന്‍ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു. അതിനര്‍ത്ഥം ഞാന്‍ ഇസ്ലാം മതത്തിലേക്ക് മാറും എന്നല്ല. ഓരോരുത്തരും വ്യത്യസ്തതകളുള്ള വ്യക്തികളാണ്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. മറ്റൊരാളുടെ മതത്തോട് ബഹുമാനക്കുറവ് ഉണ്ടാകരുത്. ഷാരൂഖ് എന്റെ മതത്തെ ബഹുമാനിക്കാതിരിക്കുന്നില്ല,' ഗൗരി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :