പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമാണ് ഇന്ന്. സംസ്ഥാനപുരസ്‌കാരത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍. സിനിമ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു മല്ലിക. പൃഥ്വിരാജിന് അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവസാന പട്ടികയില്‍ പേരുണ്ടെന്നും പലരും പലരും പറഞ്ഞിരുന്നുവെന്ന് മല്ലിക പറയുന്നു. മകനെ അവാര്‍ഡ് കിട്ടാനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
 
പൃഥ്വിരാജിന് അവാര്‍ഡ് നിര്‍ണയിച്ച ജൂറിക്കും പ്രേക്ഷകര്‍ക്കും സംവിധായകന്‍ ബ്ലെസിക്കും ദൈവത്തിനും നന്ദിയുണ്ടെന്നും കൂടി മല്ലിക പറഞ്ഞു.
 
'ഇന്നലെ രാത്രി മുതല്‍ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. ഫൈനല്‍ ലിസ്റ്റില്‍ മോനുണ്ട്, മമ്മൂട്ടിയുണ്ട് എന്നൊക്കെ. പക്ഷേ നമുക്കൊന്നും അറിയില്ലല്ലോ. ഇന്ന് കാലത്ത് ഒരു പത്തുമണിയൊക്കെ ആയപ്പോഴേക്കും പൃഥിരാജിനാണെന്നാണ് കേള്‍ക്കുന്നതെന്ന പറച്ചിലിന് കുറച്ചുകൂടെ ശക്തിവന്നു. അപ്പോഴൊക്കെ ഞാന്‍ ഇവിടെ എഴുപുന്നയില്‍ ജോലിത്തിരിക്കിലായിരുന്നു. ഇതൊക്കെ നടക്കുന്നത് തിരുവനന്തപുരത്തും. 12.40 ഒക്കെ ആയപ്പോഴേക്കും എല്ലാവരുടെയും മെസേജ് വരാന്‍ തുടങ്ങി.സത്യം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും വലിയ സങ്കടങ്ങളൊന്നും പറയുന്ന ആളല്ല ഞാന്‍. എന്നാലിത്തവണ എന്റെ മോന്റെ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍ അവനിങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ ദൈവത്തിനും ജൂറിക്കും നന്ദി. ഈ അവാര്‍ഡ് അവനു ലഭിക്കാന്‍ കാരണക്കാരായ ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നന്ദി.ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. ഹോം വര്‍ക്ക് ചെയ്തു. ചില്ലറ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതൊക്കെ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഈ സിനിമയ്ക്ക് പൃഥ്വിക്ക് അംഗീകാരം കിട്ടണമായിരുന്നു. കൊറോണക്കാലത്തായിരുന്നു ഷൂട്ടിങ്. ചിത്രത്തിനായി 30 കിലോയോളം കുറച്ചു, അതൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. ആ യാത്ര പറയുന്ന രംഗമൊക്കെ കണ്ട് കരഞ്ഞുപോയിരുന്നു. ഗോകുലിന് ജൂറി പരാമര്‍ശം ലഭിച്ചതിലും സന്തോഷമുണ്ട്. ഒന്‍പത് അവാര്‍ഡുകള്‍ ലഭിച്ചു. വിമര്‍ശനങ്ങള്‍ പറയുന്ന ആളാണ് ഞാന്‍. പക്ഷേ ഇതില്‍ എന്റെ മകനെപ്പറ്റി ഒന്നും പറയാനില്ല',-മല്ലിക സുകുമാരന്‍ പറഞ്ഞു.