1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal 'scared' Sathyan Anthikad

അക്കാലത്ത് പ്രമാദമായൊരു കൊലക്കേസിലെ പ്രതിയെ കൂട്ടി മോഹൻലാൽ വീട്ടിലെത്തി; 'ഇവിടെ ഒളിവിൽ പാർപ്പിക്കണം' - സത്യൻ അന്തിക്കാടിനോട് മോഹൻലാൽ

സത്യൻ അന്തിക്കാടിനെ 'ഭയപ്പെടുത്തിയ' മോഹൻലാൽ

Mohanlal 'scared' Sathyan Anthikad
സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചപ്പോഴൊക്കെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിന് ഹൃദയപൂർവ്വം എന്നാണ് പേരിട്ടിരിക്കുന്നത്. വർഷങ്ങളുടെ സൗഹൃദമുണ്ട് സത്യൻ അന്തിക്കാടും മോഹൻലാലും തമ്മിൽ. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ രസകരമായ ഒരുപാട് കഥകളുമുണ്ട്. 
 
ഒരിക്കൽ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്ന ആവശ്യവുമായി മോഹൻലാൽ കാണാൻ വന്ന കഥ സത്യൻ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകൾ എന്ന തന്റെ പുസ്തകത്തിലാണ് സത്യൻ അന്തിക്കാട് ആ കഥ പങ്കുവെക്കുന്നത്. അധികമാരും കേട്ടിട്ടില്ലാത്ത ഒരു കഥയാണിത്. അതുകൊണ്ട് തന്നെ എപ്പോഴും ഒരു ഫ്രഷ്‌നെസ്സ് ഈ കഥയ്ക്ക് ഫീൽ ചെയ്യുന്നുണ്ട്.
 
നാടോടിക്കാറ്റിന്റെ റിലീസ് കഴിഞ്ഞ സമയം. ഷൂട്ടിന്റെ തിരക്കിൽ നിന്നെല്ലാം ഓടി രക്ഷപ്പെട്ട് വന്ന് അന്തിക്കാട്ടെ തന്റെ വീടിന് മുന്നിൽ ചാരുകസേരയിട്ട് ഇരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്. അപ്പോൾ ഒരു കാർ താഴെ വന്നു നിന്നു. അതിൽ നിന്നും രണ്ടു പേർ പുറത്തിറങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വന്നു. അതിലൊരാളുടെ നടത്തത്തിൽ മോഹൻലാലിന്റെ ഛായയുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ ഛായ മാത്രമല്ല, ആള് മോഹൻലാൽ തന്നെ.
 
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ വരവ്. കാര്യം തിരക്കിയപ്പോൾ മോഹൻലാൽ സത്യൻ അന്തിക്കാടിനെ ഒരു മൂലയിലേക്ക് മാറ്റി നിർത്തി ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. 'ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.' ആൾ ആരെന്ന് കേട്ടപ്പോൾ തന്റെ പാതി ജീവൻ പോയെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അക്കാലത്ത് പ്രമാദമായൊരു കൊലക്കേസിലെ പ്രതിയെയാണ് ഒളിവിൽ പാർപ്പിക്കേണ്ടത്. അയാൾ നേരത്തെ ഒരു മോഹൻലാൽ സിനിമ നിർമ്മിച്ചിരുന്നു.
 
നടക്കില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. 'അങ്ങനെ പറയരുത്, രണ്ട് ദിവസത്തേക്ക് മതി. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്' എന്ന് മോഹൻലാൽ പറഞ്ഞു. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് കുറ്റമാണ് എന്റെ സമാധാനം കളയരുതെന്നായി സത്യൻ. മോഹൻലാൽ വിടാൻ കൂട്ടാക്കുന്നില്ല. ഞാൻ വാക്കു കൊടുത്തു പോയി എന്ന് മോഹൻലാൽ. ഒടുവിൽ ഇത് തറവാടാണെന്നും ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു നോക്കി. അതോടെ പുതിയ വീടിന്റെ പണി നടക്കുന്നിടത്ത് പണിക്കാരുടെ കൂടെ നിർത്തിയാൽ മതിയെന്നായി മോഹൻലാൽ.
 
ഒടുവിൽ മനസില്ലാമനസോടെ, മോഹൻലാൽ പിണങ്ങിയാലും സാരമില്ലെന്ന മട്ടിൽ 'പറ്റില്ല ലാലേ, വേറെ ഏതെങ്കിലും വഴി നോക്ക്, സ്ഥലം വിടൂ' എന്ന് സത്യൻ അന്തിക്കാട് തീർത്തു പറഞ്ഞു. അയ്യോ ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ? എന്ന് കണ്ണിൽ ഒരു കള്ളച്ചിരിയോടെ മോഹൻലാൽ ചോദിച്ചു. അത് പിന്നെ പൊട്ടിച്ചിരിയായി. പറഞ്ഞതത്രയും കള്ളമായിരുന്നു. സത്യൻ അന്തിക്കാടിനെ മോഹൻലാൽ പറ്റിച്ചതായിരുന്നു. വണ്ടിയിൽ അങ്ങനൊരു കൊലക്കേസ് പ്രതിയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ചായയും കൊടുത്ത് സത്യൻ അന്തിക്കാട് മോഹൻലാലിനെ അന്ന് യാത്രയാക്കി.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടും; സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍