'സീൻ കഴിഞ്ഞ് നോക്കുമ്പോൾ മമ്മൂക്കയുടെ വയറ്റിൽ ചോരപ്പാടുകൾ, അതോടെ തീർന്നെന്ന് കരുതി'; അനുഭവം പങ്കുവെച്ച് നടൻ ജോജു ജോർജ്

വിനയൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ദാദാ സാഹിബി'ലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം തനിക്ക് ലഭിച്ചതെന്ന് ജോജു പറയുന്നു.

Last Modified ശനി, 18 മെയ് 2019 (08:51 IST)
മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടൻ ജോജു ജോര്‍ജ്. താരത്തിന്‍റെ 'ജോസഫ്' എന്ന ചിത്രത്തിന്‍റെ 125ആം ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് ജോജു ഇത് പങ്കുവെച്ചത്. വിനയൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ദാദാ സാഹിബി'ലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം തനിക്ക് ലഭിച്ചതെന്ന് ജോജു പറയുന്നു. ആ സിനിമയുടെ സെറ്റില്‍ നടന്ന സംഭവമാണ് ജോജു വെളിപ്പെടുത്തുകയുണ്ടായത്.

’99-ലാണ് ഞാന്‍ ആദ്യമായി സിനിമയിൽ ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയിലായിരുന്നു അത്. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാന്‍ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റില്‍ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗത്തിലുമാണ്. സീന്‍ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോള്‍ വിനയന്‍ സാര്‍ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’. മമ്മൂക്ക ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍, വയറ്റില്‍ ഞാന്‍ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുകയായിരുന്നു. എന്റെ ആത്മാര്‍ത്ഥ മുഴുവന്‍ ഞാന്‍ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോള്‍ എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ മുഖത്ത് നോക്കി മമ്മൂക്ക ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളില്‍ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉള്‍പ്പടെ. ജോജു പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷം മുഴക്കുകയായിരുന്നു.', ജോജുവിന്‍റെ വാക്കുകള്‍ .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :