ഡ്രൈവിങ് ലൈസന്‍സിലെ സുരാജിന്റെ കഥാപാത്രം ചെയ്യാനും പൃഥ്വിരാജ് തയ്യാറായിരുന്നു; മമ്മൂട്ടിയെ ഒരിക്കല്‍ കൂടി വിളിക്കാന്‍ രാജു സച്ചിയോടും ജീന്‍ പോളിനോടും പറഞ്ഞു

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (09:58 IST)

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് 'ഡ്രൈവിങ് ലൈസന്‍സ്'. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു.

ഡ്രൈവിങ് ലൈസന്‍സില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ ആദ്യം മമ്മൂട്ടിക്കായാണ് തീരുമാനിച്ചത്. എന്നാല്‍, കഥ കേട്ട ശേഷം മമ്മൂട്ടി ഈ സിനിമയോട് നോ പറയുകയായിരുന്നു.

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കരുവിള. സുരാജ് വെഞ്ഞാറമൂടാണ് കുരുവിളയായി വേഷമിട്ടിരിക്കുന്നത്. ഇരുവര്‍ക്കിടയിലും സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ മുഖ്യപ്രതിപാദ വിഷയം.

മമ്മൂട്ടിയും ലാലുമാണ് (സംവിധാകനും നടനുമായ ലാല്‍) 'ഡ്രൈവിങ് ലൈസന്‍സി'ലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തിലേക്കാണ് ലാലിനെ പരിഗണിച്ചത്. മമ്മൂട്ടിയോട് താന്‍ സിനിമയുടെ കഥ പറഞ്ഞെന്നും ആദ്യം മമ്മൂട്ടി സമ്മതം മൂളിയെന്നും ലാല്‍ ജൂനിയര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടി ഒഴിഞ്ഞതോടെയാണ് സിനിമ പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും എത്തുന്നത്. മമ്മൂട്ടി നോ പറയാനുള്ള കാരണം തനിക്ക് അറിയില്ലെന്നും ജീന്‍ പോള്‍ പറഞ്ഞിരുന്നു.

മമ്മൂട്ടി എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു എന്ന സംശയം പൃഥ്വിരാജിനുമുണ്ടായിരുന്നു. ഒരിക്കല്‍ കൂടി മമ്മൂക്കയെ പോയി കാണാമെന്നും കഥാപാത്രങ്ങള്‍ പരസ്പരം മാറണമെങ്കില്‍ അതിനും താന്‍ തയ്യാറാണെന്നും ജീന്‍ പോളിനോട് പറഞ്ഞിരുന്നതായി പൃഥ്വിരാജും വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രം മമ്മൂക്ക ചെയ്യാന്‍ സമ്മതിക്കുകയാണെങ്കില്‍ സുരാജിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കഥാപാത്രം ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് പൃഥ്വി സച്ചിയോട് പറഞ്ഞത്. ഒരിക്കല്‍ മമ്മൂക്ക നോ പറഞ്ഞ സ്ഥിതിക്ക് വീണ്ടും ഇതേ ആവശ്യവുമായി പോകുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു ജീന്‍ പോളിനും സച്ചിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :