മകളുടെ കാര്യത്തില്‍ ബിന്ദുവിന് പേടിയുണ്ടായിരുന്നു, മകളെ കൂടി ഏറ്റെടുക്കാമെന്ന് സായ്കുമാര്‍ സമ്മതിച്ചു; ഇരുവരും ഒന്നിച്ചത് ഇങ്ങനെ

രേണുക വേണു| Last Modified ഞായര്‍, 21 നവം‌ബര്‍ 2021 (11:21 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സായ്കുമാറും ബിന്ദു പണിക്കരും. 2009 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ ഗോസിപ്പുകള്‍ക്കൊടുവിലാണ് ഇരുവരുടെയും വിവാഹം. മുന്‍പ് പലപ്പോഴും ബിന്ദുവുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച കാലത്തെ കുറിച്ച് സായ്കുമാര്‍ പറഞ്ഞിട്ടുണ്ട്.

സായ്കുമാറിനൊപ്പം വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതായി ബിന്ദു പണിക്കര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ സമയത്തും പല കഥകള്‍ കേട്ടെന്നും ബിന്ദു പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹത്തിനു മുന്‍പ് തന്നെ തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം അമേരിക്കന്‍ ഷോയാണെന്നാണ് ബിന്ദു പറഞ്ഞത്.

'ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും ഞാന്‍ വിട്ടുനിന്നു. അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. എന്റെ സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ ആ പരിപാടിയില്‍ പങ്കെടുക്കാനായി പോയി. എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ചുതുടങ്ങി. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തി. പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു എന്റെ മറുപടി,' ബിന്ദു പണിക്കര്‍ പറഞ്ഞു.

1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. സായ്കുമാര്‍ വിവാഹാലോചനയുമായി വീട്ടില്‍ എത്തിയപ്പോള്‍ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത. കുഞ്ഞിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്. ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാര്‍ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയതെന്നും ബിന്ദു പറയുന്നു.

വിവാഹത്തിനു മുന്‍പ് സായ്കുമാറും താനും ഒരുമിച്ചാണ് താമസിച്ചതെന്ന താരത്തില്‍ ഗോസിപ്പ് പ്രചരിക്കാനുള്ള കാരണവും ബിന്ദു പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. 'അമേരിക്കന്‍ ഷോയ്ക്ക് ശേഷം ഒരു ഫ്‌ളാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേര്‍ക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത്. അപ്പോഴാണ് സായിയേട്ടനും ഇ ഫ്‌ളാറ്റില്‍ തന്നെയാണ് താമസമെന്നത് ഞാന്‍ അറിയുന്നത്. അങ്ങനെ ഞാന്‍ നാലാം നിലയിലും സായിയേട്ടന്‍ മൂന്നാം നിലയിലും താമസിച്ചു. അതോടെയാണ് ഞങ്ങള്‍ ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാന്‍ തുടങ്ങിയത്,' ബിന്ദു പണിക്കര്‍ പറഞ്ഞു.

ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിക്കുകയായിരുന്നു.

ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാര്‍ പഴയൊരു അഭിമുഖത്തില്‍ വാചാലനായിട്ടുണ്ട്. തനിക്ക് എല്ലാം ബിന്ദുവാണെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ്കുമാര്‍ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :