ഭദ്രാനന്ദ വീണ്ടും, കോടിയേരിക്കും കമ്മീഷണര്‍ക്കും ഭീഷണി

WEBDUNIA|
PRO
നടി കാവ്യാമാധവന്‍റെ പിതാവിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്ത സ്വാമി ഹിമവല്‍ മഹേശ്വരാനന്ദ യൂട്യൂബ് വീഡിയോകളുമായി വീണ്ടും രംഗത്ത്. ആദ്യ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു എന്ന വാര്‍ത്ത വന്നയുടന്‍ അതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് ഭദ്രാനന്ദ വീണ്ടും എത്തിയിരിക്കുന്നത്. പൊലീസ് കമ്മീഷണറെയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോകളില്‍ ഇരുവര്‍ക്കുമെതിരെ ഭീഷണിയുടെ സ്വരത്തിലാണ് ഭദ്രാനന്ദ സംസാരിക്കുന്നത്.

‘നമസ്കാരം കമ്മീഷണറേ...’ എന്നു തുടങ്ങുന്ന വീഡിയോയില്‍ ഭദ്രാനന്ദ മാധ്യമപ്രവര്‍ത്തകരെ വെറുതെ വിടുന്നില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തികളില്‍ വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് ‘തോക്ക് സ്വാമി’ എന്നറിയപ്പെടുന്ന ഭദ്രാനന്ദ പറയുന്നു.

“എന്‍റെ വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണം. ആ വീഡിയോ അവിടെ ഇരുന്നോട്ടെ. മാധ്യമങ്ങളുടെ വാക്കുകള്‍ കേട്ട് എനിക്കെതിരെ തിരിയരുത്. കുറുക്കന്‍റെ ബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. നീചകര്‍മ്മം ചെയ്യുന്നവരാണ് അവര്‍. മാധ്യമപ്രവര്‍ത്തകരെ ഞാന്‍ അടിക്കുകയാണെങ്കില്‍ പൊലീസില്‍ അറിയിച്ച ശേഷം നേരിട്ടുചെന്നേ അത് ചെയ്യുകയുള്ളൂ. ഞാന്‍ ഒറ്റയ്ക്കേ അത് ചെയ്യൂ. വേറെ ആരെയും കൂടെ കൂട്ടില്ല. എനിക്കെതിരെ പ്രശ്നങ്ങളുണ്ടായപ്പോള്‍ പല ഗുണ്ടാസംഘങ്ങളില്‍ പെട്ട ആളുകളും എന്‍റെയടുത്തുവന്നു. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ അവര്‍ സഹായിക്കാമെന്ന് പറഞ്ഞു. പക്ഷേ ഗുണ്ടാസംഘങ്ങളില്‍ പെട്ട കുട്ടികളെ ഞാന്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. അവര്‍ക്ക് ഞാന്‍ ആന്‍റി ക്രിമിനല്‍ കൌണ്‍സിലിംഗ് നല്‍കി” - ഭദ്രാനന്ദ വിശദീകരിക്കുന്നു.

“ആണും പെണ്ണും കെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. എല്ലാ വാര്‍ത്തകളുടെയും പകുതി അവര്‍ വിഴുങ്ങും. കാവ്യാമാധവന് ഞാന്‍ നഗ്നപൂജ ചെയ്തു എന്ന വാര്‍ത്തയും അങ്ങനെയുണ്ടായതാണ്. ‘കാവ്യയ്ക്ക് മാനഹാനിയുണ്ടാകും’ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിച്ചതാണ്. അക്കാര്യം ഡേറ്റ് അടക്കം എഴുതി വച്ചിരുന്നു. കാവ്യയുടെ പിതാവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അയാള്‍ അത് കാര്യമാക്കിയില്ല. അയാള്‍ അട്ടര്‍ വേസ്റ്റാണെന്ന് ഞാന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തന്തമാരായാല്‍ ഉത്തരവാദിത്തം വേണം” - ഭദ്രാനന്ദ പറയുന്നു.

“എന്‍റെ പെറ്റമ്മ, എന്‍റെയമ്മയല്ല എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമാണ് മാതൃഭൂമി. ഇതിന് ഞാന്‍ പണിതരും എന്ന് പി വി ഗംഗാധരനോട് നേരിട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കേസും കൊടുത്തിട്ടുണ്ട്. മനോരമയോട് കളിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. തീവ്രവാദ സംഘടകളുമായി ബന്ധമുള്ളവര്‍ മനോരമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാര്യം എനിക്കറിയാം. അത് അന്വേഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം. ക്രിസ്ത്യന്‍ സഭകള്‍ പറയുന്നതാണ് മനോരമയ്ക്ക് വലുത്. എത്രയോ സന്തോഷ് മാധവന്‍‌മാര്‍ സഭകള്‍ക്കുള്ളിലുണ്ട്. അതൊന്നും ആരും കാണുന്നില്ല. സനാതനധര്‍മ്മമനുസരിച്ച് ജീവിക്കുന്നവനാണ് ഞാന്‍. കോടിയേരീ, നിങ്ങളുടെ പാര്‍ട്ടിക്ലാസുകളിലും സനാതനധര്‍മ്മം പഠിപ്പിക്കണം. ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സനാതന ധര്‍മ്മം പഠിപ്പിക്കണം. അപ്പോള്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും” - ആഭ്യന്തരമന്ത്രിയോട് ഭദ്രാനന്ദ ഉപദേശമായി പറയുന്നു.

“ഞാന്‍ ഗുണ്ടാ സ്വാമി ആണെന്നാണ് ഒരു ആരോപണം. അത് ശരിയാണ്. ലോകത്തേറ്റവും വലിയ ഗുണ്ടയായ പരമശിവനെയാണ് ഞാന്‍ ആരാധിക്കുന്നത്. അദ്ദേഹമാണ് ഏറ്റവും വലിയ ഡോണ്‍. അദ്ദേഹത്തിന്‍റെ ഒരു സബ് കോണ്‍‌ട്രാക്ടറാണ് ഞാന്‍. എന്‍റെ പിതൃസ്ഥാനത്ത് ഞാന്‍ കാണുന്നത് കോടതിയെയാണ്. എനിക്കൊരു പ്രശ്നമുണ്ടായപ്പോള്‍ എന്‍റെ ഹൃദയം കാണാന്‍ കോടതിയേ ഉണ്ടായിരുന്നുള്ളൂ. കോടതി എന്‍റെ ക്ഷേത്രമാണ്. ജഡ്ജിയാണ് അവിടുത്തെ പ്രതിഷ്ഠ. വക്കീലന്‍‌മാര്‍ പൂജാരിമാര്‍. അവിടെ പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനാണ് ഞാന്‍” - ഭദ്രാനന്ദ സ്വയം വിലയിരുത്തുന്നു.

“കോടിയേരി ബാലകൃഷ്ണന്‍ എന്ന പഴയ കമ്യൂണിസ്റ്റുകാരനെയാണ് ഞാന്‍ ‘ബാലേട്ടാ’ എന്ന് സംബോധന ചെയ്തത്. ഇപ്പോഴത്തെ കോടിയേരിയെയല്ല. എനിക്കെതിരെ ഒരു മേയ് 17ന് കള്ളക്കേസ് ഉണ്ടാക്കിയപ്പോള്‍ മറ്റൊരു മേയ് 17ന് തിരിച്ചൊരു പണി കിട്ടിയത് ഓര്‍മ്മ കാണുമല്ലോ. എല്ലാത്തിനും എനിക്ക് 3 രൂപ 75 പൈസയുടെ ചെലവേ ഉള്ളൂ. ഒരു മുട്ടയുടെ വില.” - സ്വാമി പറയുന്നു.

“എന്‍റെ വീഡിയോകള്‍ നിരോധിക്കാന്‍ ഇറങ്ങിയിരിക്കുന്ന പൊലീസുകാരോട് എനിക്കൊന്നേ പറയാനുള്ളൂ. എനിക്ക് എന്‍റെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇവിടെ ഒരു മാധ്യമവും ഇല്ലാതെ വന്നപ്പോഴാണ് സായിപ്പ് ഉണ്ടാക്കിവച്ച യൂട്യൂബിനെ ഞാന്‍ ആശ്രയിച്ചത്. ഇനി ഞാന്‍ തുരുതുരെ വീഡിയോ പുറത്തുവിടും. തടയാന്‍ ആര്‍ക്കുമാവില്ല” - സ്വാമി വെല്ലുവിളിക്കുന്നു.

കേരളത്തില്‍ തീവ്രവാദം വളരുന്നതിന് പരിഹാരമായി തന്‍റെ ‘മെഡിസിന്‍ ഫോര്‍ ടെററിസം’ എന്ന വീഡിയോ കാണാനും കോടിയേരി ബാലകൃഷ്ണനെ ഹിമവല്‍ ഭദ്രാനന്ദ ഉപദേശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :