തലമുറകളെ കുടക്കീഴിലാക്കുന്ന മാന്ദ്യം

WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യം മനുഷ്യനെ എവിടം വരെയെത്തിക്കുമെന്നതിന് ഉദാഹരണമായി ബ്രിട്ടണില്‍ നിന്ന് പുതിയ വാര്‍ത്ത. വര്‍ഷങ്ങള്‍ക്കു ശേഷം, കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് മാന്ദ്യത്തിന്‍റെ കൈപിടിച്ച് ബ്രിട്ടണ്‍ മനസുകളില്‍ വലതുകാല്‍ വച്ച് കുടിയേറിയിരിക്കുന്നത്.

കാര്യം തമാശയാണെന്ന് കേട്ട് തലതിരിച്ച് നടക്കണ്ട. ബ്രിട്ടണില്‍ ഇപ്പോള്‍ അര മില്യണിലധികം വീടുകളില്‍ മൂന്നു തലമുറകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. പുതിയ കൂടു കൂട്ടി, പുതിയ ജീവിതം തുടങ്ങണമെന്നുള്ള ഇംഗ്ലീഷുകാരുടെ മോഹങ്ങളൊക്കെ വഴിമാറിയിരിക്കുകയാണത്രേ.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 7.6 ശതമാ‍നം ആണ് ഇവിടുത്ത കൂട്ടുകുടുംബവ്യവസ്ഥിയില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച. അടുത്ത ഒരു ദശാബ്‌ദത്തിനിടയ്ക്ക് അമ്പതിനായിരത്തിലധികം കുടുംബങ്ങളെങ്കിലും ഇത്തരത്തില്‍ മാറിയേക്കുമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ ലോര്‍ഡ്‌സ് ടി എസ് ബി ഇന്‍ഷുറന്‍സ് ഏജന്‍സി അറിയിച്ചു.

എന്നാല്‍, പെട്ടെന്ന് ഇത്തരത്തിലൊരു മാറ്റമുണ്ടായത് മദ്ധ്യവയസ്‌കരെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മാതാപിതാക്കളെയും, കുട്ടികളെയും എല്ലാ ചെലവും നല്‍കി നോക്കണമെന്നതാണ് കാരണം. ബ്രെന്‍റ്, ബ്രാഡ്ഫോര്‍ഡ്, ലൂട്ടണ്‍, മെര്‍തിര്‍ തൈഡ്‌ഫില്‍ എന്നിവിടങ്ങളിലാണ് കൂട്ടുകുടുംബവ്യവസ്ഥിതി അധികമായി കാണുന്നത്.

അതേസമയം, കുടുംബം പെട്ടെന്നൊരു ദിവസം ഒരു കുടക്കീഴിലേക്ക് ഒതുങ്ങിയതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നാണ് ലോര്‍ഡ്‌സ് ടി എസ് ബിയുടെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചു കഴിയുന്നതിനാല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും. രണ്ടിലധികം തലമുറകള്‍ ഒരുമിച്ചു കഴിയുന്നതിനാല്‍ കുടുംബം കെട്ടുറപ്പുള്ളതാകുമെന്ന് 83 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. അപ്പൂപ്പനും, കൊച്ചുമകളും ഒരു കുടക്കീഴിലായതിനാല്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കും എന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

നല്ലതെന്തിനും മോശമായി ഒരു വശമുണ്ടാകും എന്നതു പോലെ ഈ ആധുനിക കൂട്ടുകുടുംബ വ്യവസ്ഥിതിയിലും ചില്ലറ പ്രശ്‌നങ്ങളൊക്കെയുണ്ട്. ചേട്ടനും, അനിയനും കൂടാതെ അവരുടെ ഭാര്യമാരും ഒക്കെ ഒരുമിച്ചു വരുന്നതു കൊണ്ട് കലഹങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, സ്വകാര്യത നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. മൊത്തത്തില്‍ കൂട്ടുകുടുംബ ജീവിതം ഈ മാന്ദ്യകാലത്ത് നേട്ടമാണെങ്കിലും വ്യക്തിപരമായി ഒരുപിടി നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് തീര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :