പൊളിഞ്ഞ സ്ക്രിപ്റ്റ്; എബിവിപി പ്രവർത്തകന് വെട്ടേറ്റതല്ല, കത്തിയും ബ്ലേഡും ഉപയോഗിച്ച് സ്വയം വരഞ്ഞത്; എസ് എഫ് ഐ പ്രവർത്തകരെ കുടുക്കുക എന്നതായിരുന്നു ലക്ഷ്യം

അപർണ| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (10:31 IST)
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാമ്പസിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റതല്ലെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. പരിക്കേറ്റ കെ എം ലാലും കൂട്ടുകാരും ചേർന്ന് നടത്തിയ നാടകമായിരുന്നു ലാലിന്റെ കൈയിലെ മുറിവെന്ന് പൊലീസ്.

കെ എം ലാൽ കൂട്ടുകാരുടെ സഹായത്തോടെ കത്തിയും ബ്ലേഡും ഉപയോഗിച്ച് വരഞ്ഞതാണെന്ന് മൊഴി നല്‍കി. കാമ്പസിലെ ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായിട്ട് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്നും കെ എം ലാല്‍ പൊലീസിനോട് പറഞ്ഞു.

ഇതോടെ പരിക്കേറ്റ കെ.എം. ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ പ്രവർത്തകർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ലാലിനു നേരെ കാമ്പസിലെ ചുവരെഴുത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ ചെറിയ തോതില്‍ ആക്രമണുണ്ടായിരുന്നു. അക്രമണത്തിന്റെ ഭാഗമായി ലാലിനു ചെറിയ തോതിൽ പോറലേറ്റിരുന്നു.

കേസിന് ബലം കിട്ടുന്നതിന് വേണ്ടി സുഹൃത്തുക്കളുടെ ഉപദേശം അനുസരിച്ച് കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈ കീറി മുറിക്കുകയായിരുന്നു. കാമ്പസില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചതോടെയാണ് ആക്രമണത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്ന രീതിയിലുള്ള സംഭവമില്ലെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് ലാലിനോട് ചോദിച്ചപ്പോള്‍ സത്യം വെളിപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :