ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയർക്ക് വധശിക്ഷ; സ്വന്തം അമ്മയെ കൊന്ന കേസിലും പ്രതി

പട്ടിക്കുഞ്ഞിനൊപ്പം കളിക്കാന്‍ അനുവദിക്കാം എന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു

അപർണ| Last Modified ബുധന്‍, 11 ജൂലൈ 2018 (10:11 IST)
തമിഴ്നാട്ടിൽ ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 23കാരന് വധശിക്ഷ വിധിച്ച് കോടതി. എഞ്ചിനീയറായ എസ് ദശ്വന്തിനാണ് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തുണ്ടായിരുന്ന ഏഴുവയസുകാരിയെ തന്റെ വീട്ടിലെത്തിച്ചാണ് ദശ്വന്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പട്ടിക്കുഞ്ഞിനൊപ്പം കളിക്കാന്‍ അനുവദിക്കാം എന്ന് പറഞ്ഞ് ഏഴു വയസുകാരിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ ദശ്വന്ത് മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഡിസംബറില്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു.

ഫെബ്രുവരിയില്‍ ദശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, വിധി മരണപ്പെട്ട പെൺകുട്ടിക്ക് അനുകൂലമായി വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :