മണിക്കൂറുകളോളം ഫോണില്‍ സംസാരം; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം;ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

മണിക്കൂറുകളോളം ഭാര്യ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളില്‍ സംശയം ജനിച്ചത്.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 16 ഫെബ്രുവരി 2020 (11:58 IST)
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പ്രദീപ് കദമാണ് ക്രൂര കൃത്യം നടത്തിയത്. 35കാരിയായ അഞ്ജന കദം ആണ് മരിച്ചത്. കിഴക്കന്‍ മുംബൈയിലെ ഖട്‌കോപറിലുള്ള ഭട്ട്‌വാടിയിലാണ് സംഭവം.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രദീപ് സംശയിച്ചിരുന്നു. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളില്‍ സംശയം ജനിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അഞ്ജനയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്ബോള്‍ ഇവരുടെ രണ്ട് ആണ്‍കുട്ടികളും അടുത്തുണ്ടായിരുന്നു. പരുക്കേറ്റ അഞ്ജനയെ കുട്ടികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാത്രിയും ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രദീപ് ഖട്‌കോപര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :